രോഗം തിരിച്ചറിയപ്പെടാതെ പോകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എത്ര ബുദ്ധിമുട്ടേറിയതായിരിക്കും ആ രോഗിയുടെ അവസ്ഥ. പാര്‍ക്കിന്‍സണ്‍സ് രോഗവുമായി ജീവിക്കുന്ന നാലില്‍ ഒരാള്‍ രോഗത്തിന്റെ ആദ്യഘട്ടത്തില്‍ അക്കാര്യം തിരിച്ചറിയപ്പെടാനാകാതെ പോകുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം. ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പാര്‍ക്കിന്‍സണ്‍സ് യു.കെ.യാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. 2000 പേരില്‍ നിന്നാണ് ഇതിനാവശ്യമായ വിവരങ്ങള്‍ തേടിയത്.
നാഡീസംബന്ധമായ രോഗമാണ് പാർക്കിൻസൺസ് രോഗം. തലച്ചോറിലെ ഡോപമിന്‍ ഉത്പാദിപ്പിക്കുന്ന സബ്സ്റ്റാന്‍ഷ്യ നിഗ്ര എന്ന ഭാഗത്തെ നാഡീകോശങ്ങളെ ബാധിക്കുന്ന ന്യൂറോ ഡീജനറേറ്റീവ് രോഗമാണിത്. ഒരുപാട് നാള്‍കൊണ്ടാണ് ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. വ്യക്തികള്‍ക്ക് അനുസരിച്ച് ലക്ഷണങ്ങളിലും രോഗത്തിലും വ്യത്യാസമുണ്ടാകാം. അതിനാല്‍ തന്നെ രോഗം കൃത്യമായി നിര്‍ണയിക്കുക എന്നത് ശ്രമകരമാണ്. ഇതാണ് പലപ്പോഴും തെറ്റായ രോഗനിർണയത്തിന് ഇടയാക്കുന്നത്.
ശരീരത്തിന് വിറയല്‍, ചലനങ്ങള്‍ പതുക്കെയാവല്‍, സംസാരത്തിന് വ്യക്തതക്കുറവ്, പേശികള്‍ക്ക് ബലംപിടിത്തം എന്നിവയൊക്കെയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളെക്കുറിച്ചാണ് രോഗികളില്‍ നിന്ന് പഠനസംഘം വിവരങ്ങള്‍ ശേഖരിച്ചത്.
പാര്‍ക്കിന്‍സണ്‍സ് യു.കെയുടെ കണക്കുപ്രകാരം ബ്രിട്ടനില്‍ വര്‍ഷത്തില്‍ ഏകദേശം ഒന്നര ലക്ഷത്തോളം പേരില്‍ രോഗം കണ്ടെത്തുന്നുണ്ട്. തെറ്റായ രോഗനിര്‍ണയത്തിന് ഇരയായതായി സര്‍വെയില്‍ 26 ശതമാനത്തോളം രോഗികള്‍ പ്രതികരിച്ചു. തെറ്റായ രോഗനിര്‍ണയം മൂലം പാതിയോളം പേര്‍ക്ക് മറ്റ് ചില രോഗങ്ങള്‍ക്കുള്ള ചികിത്സ സ്വീകരിക്കേണ്ടതായി വന്നുവെന്നും പഠനത്തില്‍ പറയുന്നു. ഇതുമൂലം പാര്‍ക്കിന്‍സോണിസം തിരിച്ചറിയാനും കൃത്യമായ ചികിത്സ തേടാനും വൈകി.
കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാലും അനാവശ്യ ചികിത്സ തേടേണ്ടി വന്നതിനാലും പലര്‍ക്കും രോഗദുരിതം കൂടിയെന്നും പലരും പഠന സംഘത്തോട് പ്രതികരിച്ചു. പുരുഷന്‍മാരേക്കാളും സ്ത്രീകളാണ് തെറ്റായ രോഗനിര്‍ണയത്തിന് ഇരകളായത്.
നാല്‍പതില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നതും ഓരോരുത്തരെയും വ്യത്യസ്ത തരത്തില്‍ ബാധിക്കുന്നതുമായ വളരെ സങ്കീര്‍ണമായ രോഗങ്ങളിലൊന്നാണ് പാര്‍ക്കിന്‍സണ്‍സ് എന്ന് പാര്‍ക്കിന്‍സണ്‍സ് യു.കെയുടെ വക്താവ് കാത്തി ഗോറ്റസ് പറയുന്നു.
സാധാരണമായി 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയാണ് ഈ രോഗം ബാധിക്കുന്നത്. എന്നാല്‍ ചിലരില്‍ നേരത്തെയും ഉണ്ടാകാം.
പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്താന്‍ കൃത്യമായ ഒരു പരിശോധന നിലവിലില്ല. പ്രകടമായ രോഗലക്ഷണങ്ങള്‍, എം.ആര്‍.ഐ. എന്നിവ വഴിയാണ് രോഗം പാര്‍ക്കിന്‍സണ്‍സ് ആണോ അല്ലയോ എന്ന് നിര്‍ണയിക്കുന്നത്.
മരുന്നുകളും ഫിസിയോതെറാപ്പിയും കൃത്യമായ വ്യായാമവും വഴി രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കും.
Content Highlights: How Parkinson's disease misdiagnosed, Parkinson's disease