അല്‍ഐനില്‍ ഐ.എസ്. സെല്‍ പ്രവര്‍ത്തിച്ചതായി സാക്ഷിമൊഴി


1 min read
Read later
Print
Share

ഇമാറാത്തികളായ 11പേര്‍ ഭീകരസംഘടന ഐ.എസ്സുമായി സഹകരിച്ച കേസിലെ വിചാരണയ്ക്കിടയിലാണ് സാക്ഷികളെ വിസ്തരിച്ചത്.

ദുബായ്: അല്‍ഐന്‍ കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘം പ്രവര്‍ത്തിച്ചിരുന്നതായി സാക്ഷിമൊഴി. ഇമാറാത്തികളായ 11പേര്‍ ഭീകരസംഘടന ഐ.എസ്സുമായി സഹകരിച്ച കേസിലെ വിചാരണയ്ക്കിടയിലാണ് സാക്ഷികളെ വിസ്തരിച്ചത്. ഫെഡറല്‍ സുപ്രീം കോടതിയുടെ രാജ്യസുരക്ഷാ കോടതിയില്‍ ചീഫ് ജസ്റ്റിസ് മുഹമ്മദ് അല്‍ ജര്‍റ അല്‍ തുനൈജിയുടെ നേതൃത്വത്തിലാണ് വിചാരണ നടക്കുന്നത്.

ഐ.എസ്. ആശയങ്ങള്‍ സംഘം പ്രചരിപ്പിക്കുകയും സാമ്പത്തികസഹായം ചെയ്യുകയും സിറിയയില്‍ ആക്രമണം നടത്തുന്നതിന് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി സാക്ഷികളിലൊരാളായ പോലീസ് ഓഫീസര്‍ മൊഴി നല്‍കി. ഇമാറാത്തി യുവാക്കളെ വന്‍തോതില്‍ റിക്രൂട്ട് ചെയ്ത് ഭീകരാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മാനസികവും ശാരീരികവുമായ പരിശീലനം നല്‍കാനായിരുന്നു പദ്ധതി. ഇമാറാത്തി നേതാവിന്റെ നേതൃത്വത്തില്‍ അല്‍ഐനില്‍ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇയാള്‍ പ്രവര്‍ത്തകരെ ധനസമാഹരണത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. സിറിയയില്‍ അബു ദിജ്‌നാ, അബു ഖത്താബ് എന്നീ പേരുകളില്‍ രണ്ട് ഇമാറാത്തികള്‍ ഐ.എസ്സിനുവേണ്ടി പ്രചാരണപ്രവര്‍ത്തനം നടത്തിയതായും ഓഫീസര്‍ വെളിപ്പെടുത്തി. നാല് ഇമാറാത്തികള്‍ ഒമാനിലേക്കു പോകുകയും അവിടെനിന്ന് വിമാനമാര്‍ഗം സിറിയയിലെത്തി ഐ.എസ്സില്‍ ചേരുകയും ചെയ്തതായി വിവരം ലഭിച്ചതായും ഓഫീസര്‍ പറഞ്ഞു. ഇവര്‍ സംഘടനയ്ക്ക് പണം നല്‍കുകയും ആക്രമണങ്ങളില്‍ പങ്കാളികളാകുകയും ചെയ്തിട്ടുണ്ട്. വിചാരണവേളയില്‍ ആറു പ്രതികളാണ് ഹാജരായത്. തുടര്‍ വിചാരണ ഡിസംബര്‍ 21-ന്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram