അബുദാബി: കെ.എസ്.എഫ്.ഇ.യുടെ പ്രവാസിച്ചിട്ടിയിൽ ലോകത്തെവിടെനിന്നും ചേരാമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അബുദാബി കേരളാ സോഷ്യൽ സെന്ററിൽ നടന്ന സ്വീകരണപരിപാടിയോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ചിട്ടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിനായിരത്തോളം ആളുകൾ ഇതിനോടകം ചിട്ടിയിൽ ചേർന്നിട്ടുണ്ട്. 25,000 പേർ രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കിക്കഴിഞ്ഞു. ഒന്നരലക്ഷത്തോളം ആളുകൾ താത്‌പര്യം പ്രകടമാക്കിയിട്ടുണ്ട്. ഇത്രയും ആളുകൾ ചേർന്നപ്പോൾത്തന്നെ കിഫ്ബി ബോണ്ടുകളിൽ 53 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഈ വർഷം അൻപതിനായിരം ആളുകൾ ചിട്ടിയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസിച്ചിട്ടിയിൽനിന്ന് കിഫ്‌ബിയിലേക്കുള്ള നിക്ഷേപം ഉയർത്താൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി മാണി സി. കാപ്പന്റെ വിജയം സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.ക്ക് കേരളത്തിൽ കാലുറപ്പിക്കാനുള്ള സാധ്യതയില്ലാതാക്കുന്നത് എൽ.ഡി.എഫാണ്. അതുകൊണ്ടുതന്നെ പലയിടങ്ങളിലും യു.ഡി.എഫിന് ബി.ജെ.പി വോട്ടുമറിച്ചുനൽകിയിട്ടുണ്ട്. അത് പാലായിലും ആവർത്തിച്ചതായും മന്ത്രി പറഞ്ഞു.
Content Highlights: KSFE Pravasi Chitti