മലപ്പുറം: പ്രളയകാലത്ത് സ്വന്തം മുതുക് ചവിട്ടുപടിയാക്കി ഒരുപാടുപേരെ ജീവിതത്തിലേക്കു കരകയറ്റിയ മത്സ്യത്തൊഴിലാളി ജൈസൽ താനൂരിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. ഷീറ്റുകൊണ്ടുമറച്ച് ചോർന്നൊലിക്കുന്ന ഒറ്റമുറിവീട്ടിൽനിന്ന് ജൈസലും കുടുംബവും ശനിയാഴ്ച ചുമരുകളും മേൽക്കൂരയുമുള്ള നല്ല വീട്ടിലേക്ക് മാറിത്താമസിക്കും. എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി, പ്രവാസി ഘടകമായ ഐ.സി.എഫിന്റെ സഹകരണത്തോടെയാണ് 1100 ചതുരശ്രയടിയുള്ള ഇരുനിലവീട് ജൈസലിന് നിർമിച്ചുനൽകിയത്.
വേങ്ങര മുതലമാടിൽ വെള്ളക്കെട്ടിലകപ്പെട്ടവരെ ബോട്ടിൽ കയറ്റുന്നതിനായാണ് ജൈസൽ വെള്ളത്തിൽ കിടന്ന് സ്വന്തം മുതുക് ചവിട്ടുപടിയാക്കി നൽകിയത്. ഇൗ ചിത്രം മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സ്വന്തമായി താമസിക്കാൻപോലും ഇടമില്ലാത്ത ജൈസലിന്റെ ജീവിതം പുറംലോകമറിഞ്ഞത്. ഇതോടെ അദ്ദേഹത്തിന് വീട് നിർമിച്ചുനൽകാൻ എസ്.വൈ.എസ്. രംഗത്തുവരികയായിരുന്നു. വീടിന്റെ കുറ്റിയടിക്കൽ കഴിഞ്ഞ െസപ്റ്റംബറിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരാണ് നിർവഹിച്ചത്. 16 ലക്ഷം രൂപ ചെലവിൽ പണിത വീടിന്റെ താക്കോൽ ശനിയാഴ്ച വൈകീട്ട് ഏഴിന് പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ കൈമാറും.
സമസ്ത കേന്ദ്രമുശാവറ സെക്രട്ടറി പൊന്മള അബ്ദുൽഖാദിൽ മുസ്‌ലിയാര്‍, എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹിമാൻ ഫൈസി തുടങ്ങിയവർ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ വി.പി.എം. ബഷീര്‍ പറവന്നൂര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, മുഹമ്മദ് ക്ലാരി, ഹമ്മാദ് അബ്ദുള്ള സഖാഫി എന്നിവര്‍ പങ്കെടുത്തു.
content highlights: jaisal, kerala flood