‘‘ലോകത്തെ ഏറ്റവും അമൂല്യമായ സമ്പത്ത് കുട്ടികളാണ്; ഏറ്റവും മികച്ച പ്രതീക്ഷകളും’’ എന്ന് പറഞ്ഞത് ജസ്റ്റിസ് കൃഷ്ണയ്യരാണ്. എന്നാൽ, അതിന്റെ അന്തഃസത്ത ഉൾക്കൊള്ളാൻ നമുക്കിതുവരെ സാധിച്ചോ. ഇല്ല.
വാളയാർ പോലീസ് സ്റ്റേഷനിൽ ഇരുപത്തേഴോളം പോക്സോ കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്. ഒരു പ്രദേശത്ത് കുട്ടികൾ നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് അറിയുന്നവരാണ് വാളയാറിലെ പോലീസുദ്യോഗസ്ഥരും ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും അങ്കണവാടി ജീവനക്കാരും സാമൂഹികക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരും ശിശുക്ഷേമസമിതി അംഗങ്ങളും ചൈൽഡ്‌ലൈനും മറ്റും. കുറ്റംചെയ്തവരെ തിരയുമ്പോൾ ചൂണ്ടുന്ന വിരലുകൾ നീളുന്നത് നമുക്കുനേരെത്തന്നെയാണ്.
നെഞ്ചുരുക്കുന്ന യാഥാർഥ്യങ്ങൾ
കൊടിയ ദാരിദ്ര്യമനുഭവിക്കുന്ന, ജീവിതദുരിതങ്ങളിലൂടെ കടന്നുപോകുന്ന അരികുവത്കരിക്കപ്പെട്ട ജനങ്ങളുടെ പറ്റമാണ് അട്ടപ്പള്ളം എന്ന പ്രദേശത്ത് താമസിക്കുന്നത്. ഷീറ്റുമേഞ്ഞ ഒറ്റമുറി വീട്ടിലാണ് അമ്മയുടെയും രണ്ടാനച്ഛന്റെയുമൊപ്പം രണ്ടുകുട്ടികൾ താമസിച്ചിരുന്നത്. അടുത്ത ബന്ധുക്കളും അയൽവാസികളുമായ പ്രതികൾ അവരുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു. വ്യക്തിബന്ധവും കുടുംബബന്ധവും മുതലെടുത്ത് ഇവർ കുട്ടികളെ നിരന്തരമായി ലൈംഗികപീഡനത്തിന് വിധേയരാക്കുകയായിരുന്നു.
മൂത്തകുട്ടി വേദനമൂലം ക്ലാസിൽ പലപ്പോഴും എഴുന്നേറ്റുനിൽക്കാറുണ്ടായിരുന്നെന്ന് കുട്ടി മരിച്ചശേഷം അധ്യാപിക പറയുന്നു. ഒരു 11 വയസ്സുകാരിക്ക് ഇത്രയും വേദനയുണ്ടാക്കുന്ന മുറിവുകളുണ്ടാവുകയും അത് വ്രണപ്പെട്ട് അഴുകിയനിലയിൽ എത്തിയിട്ടും അമ്മയോട് പറയുന്നതിന് കുട്ടിക്ക് കഴിഞ്ഞില്ല. വേദനകാരണം എഴുന്നേറ്റുനിന്നിരുന്ന ആ കുട്ടിയെ വിളിച്ച് കാര്യങ്ങൾ തിരക്കി ചികിത്സയും കൗൺസലിങ്ങും നടത്താൻ സ്കൂളിലെ അധ്യാപകർക്കും കഴിഞ്ഞില്ല. ഇത് കുട്ടിയുടെ ജീവിതസാഹചര്യം എത്ര കഠിനമാണെന്ന് വെളിവാക്കുന്നു.
നിയമപാലനത്തിലെ ചോർച്ചകൾ
മൂത്തകുട്ടി തൂങ്ങിനിൽക്കുന്നത് കണ്ടതിനുശേഷം ഇളയകുട്ടിയുമായി സംസാരിച്ച പോലീസുദ്യോഗസ്ഥർ ആ കുട്ടിയുടെ മൊഴിയെടുത്തിരുന്നെങ്കിലും (എന്ന് പറയപ്പെടുന്നു) അത് തെളിവിലേക്ക് ഉപയോഗിച്ചില്ല എന്നതുമുതൽ പോലീസിന്റെ കുറ്റകരമായ അനാസ്ഥ (അല്ലെങ്കിൽ മനഃപൂർവമായ ഗൂഢാലോചന) ആരംഭിക്കുന്നു. പോക്സോപ്രതിയെന്ന് ആരോപിക്കപ്പെട്ടവരെ സ്റ്റേഷനിൽനിന്ന് രാഷ്ട്രീയസ്വാധീനത്തിന്റെ പേരിൽ ഇറക്കിക്കൊണ്ടുപോയവരും ഇറക്കിവിട്ടവരും ഒരുപോലെ പ്രതികളാണ്. പോസ്റ്റുമോർട്ടംചെയ്ത ഡോക്ടർ കുട്ടിയുടെ ഗുഹ്യഭാഗത്തെ മുറിവിനെക്കുറിച്ച് അന്വേഷണോദ്യോഗസ്ഥന് മൊഴിനൽകിയിട്ടും കുട്ടി പീഡിപ്പിക്കപ്പെട്ട കാര്യം ഉദ്യോഗസ്ഥൻ മറച്ചുവെക്കുകയും കുട്ടിയുടെ മരണത്തെ കേവലം ആത്മഹത്യയായി ഒതുക്കാൻ ശ്രമിക്കുകയുംചെയ്തു. ഇത് പോലീസുദ്യോഗസ്ഥനായി തുടരാൻ അയാൾ അർഹനല്ല എന്ന് വ്യക്തമാക്കുന്നു. ഓരോ പോലീസ് സ്റ്റേഷനിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നത് ജുവനൈൽ പ്രൊട്ടക്‌ഷൻ ഓഫീസറാണ് എന്നാണ് ബാലനീതി നിയമം അനുശാസിക്കുന്നത്. മാത്രമല്ല, ഇളയകുട്ടിയെ ആ വീട്ടിൽനിന്ന് മാറ്റിപ്പാർപ്പിച്ച് ആ കുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതും ആ പോലീസ് ഉദ്യോഗസ്ഥന്റെ ചുമതലയായിരുന്നു. ഇത് പോക്സോചട്ടപ്രകാരം കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യേണ്ടതാണ്.
കുറ്റകരമായ വീഴ്ചകൾ
രണ്ടാമത്തെ കുട്ടിയുടെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥൻ വളരെ ലാഘവത്തോടെയാണ് കേസിനെ സമീപിച്ചത്. അൻപതിലേറെ സാക്ഷികളെ നിരത്തി തയ്യാറാക്കിയ കുറ്റപത്രങ്ങൾത്തന്നെ കേവലം കെട്ടിച്ചമച്ച കേസാക്കി അതിന്റെ വിശ്വാസയോഗ്യതയില്ലാതാക്കി. പരസ്പരബന്ധമില്ലാത്ത മൊഴികളാണ് സാക്ഷികളെക്കൊണ്ട് പറയിപ്പിച്ചത്. പ്രതികളെല്ലാവരും ദളിതരല്ലെന്നും കുട്ടികൾ രണ്ടുപേരും ദളിതരാണ് എന്നതും ഈ കേസിൽ പട്ടികജാതി-വർഗക്കാരെ അതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കുന്ന നിയമം ഉപയോഗിക്കാനുള്ള ശക്തമായ കാരണമാണ്. എന്നാൽ, ചില പ്രതികൾ ദളിതരായതിനാൽ മറ്റുപ്രതികൾക്ക് എസ്.സി., എസ്.ടി. ആക്ടിൽനിന്ന് രക്ഷപ്പെടാനുള്ള അവസരമൊരുക്കിയതും സംശയാസ്പദമാണ്.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗികവേഴ്ചയായിട്ടാണ് കുട്ടികളുടെ നേരെനടന്ന ലൈംഗികാതിക്രമത്തെ അന്വേഷണോദ്യോഗസ്ഥൻ മനസ്സിലാക്കിയിരുന്നത് (?) എന്നത് ഞെട്ടിക്കുന്നതാണ്. ആ പ്രസ്താവന മരിച്ച കുട്ടികളുടെ യശസ്സിന് ക്ഷതമേൽപ്പിച്ചതിനാൽ പോക്സോ ആക്ട് വകുപ്പ് 22(1) പ്രകാരം കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യേണ്ടതാണ്. രണ്ടാമത്തെ കുട്ടിയെയും ലൈംഗികമായി ഉപദ്രവിച്ചിട്ടുള്ള കാര്യം ഒരിക്കലും കോടതിയും പ്രോസിക്യൂഷനും പോലീസും ശ്രദ്ധിക്കാതെപോവരുത് എന്നതുകൊണ്ടാണ് കുട്ടിയുടെ പീഡനമേറ്റ ഭാഗത്തിന്റെ ചിത്രം പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റിൽ ഡോ. ഗുജറാൾ തുന്നിച്ചേർത്തത്.
ഇത്രമേൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നും കുട്ടികൾക്ക് സ്വാഭാവികമായും തൂങ്ങിമരിക്കാൻ സാധിക്കില്ല എന്നതുകൊണ്ടും ഈ കുട്ടികളെ ഉപദ്രവിച്ചവർക്കെതിരേ കേസെടുത്ത് അവരുടെ കുറ്റകൃത്യത്തിലുള്ള പങ്ക് വെളിവാക്കുന്ന തെളിവുകൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ട പോലീസുദ്യോഗസ്ഥർ അവരുടെ ചുമതല നിർവഹിക്കുന്നതിൽ കുറ്റകരമായ വീഴ്ചവരുത്തി.
അഞ്ചുപ്രതികളുെട പേരിൽ അഞ്ച് വ്യത്യസ്ത എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് കേസന്വേഷിക്കണമായിരുന്നു. ഈ കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് പ്രതിഭാഗം വക്കീലാണ്. എന്നാൽ, ഇക്കാര്യത്തിൽ നീതിന്യായസംവിധാനമോ പ്രോസിക്യൂഷനോ വേണ്ടത്ര ശ്രദ്ധചെലുത്തിയില്ല.
മുന്നോട്ടുള്ള അന്വേഷണത്തിന് സി.ആർ.പി.സി.യിൽ വ്യക്തമായി വ്യവസ്ഥയുള്ളതാണ്. കേസന്വേഷണത്തിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെങ്കിലും കേസ് നിരീക്ഷിക്കുന്നതിലും മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിനും തുടരന്വേഷണം നടത്താൻ ഉത്തരവിടുന്നതിനും കോടതിക്കും പ്രോസിക്യൂഷനും നടപടികൾ കൈക്കൊള്ളാവുന്നതാണ്. മാത്രമല്ല, കുറ്റപത്രം സമർപ്പിച്ച സമയം കുറ്റപത്രത്തിന്റെ പകർപ്പ് കുട്ടികളുടെ അമ്മയ്ക്കുനൽകാൻ പോക്സോ ചട്ടത്തിലെ 25(2) വകുപ്പ് വ്യവസ്ഥചെയ്യുന്നു. ഈ കുറ്റപത്രം കോടതിയിൽ സമർപ്പിച്ച സമയം കോടതിയും പ്രോസിക്യൂഷനും ഇതിന്റെ പോരായ്മകൾ വിലയിരുത്തേണ്ടതായിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് ഇതിന്റെ പകർപ്പ് ലഭ്യമാക്കുകയും നിയമജ്ഞരെക്കൊണ്ട് അത് വിശകലനംചെയ്യിക്കുകയും അതിനായി നിയമസഹായ അതോറിറ്റിയുടെ സൗജന്യസഹായം ചെയ്യാനും പോക്സോ നിയമത്തിൽ വ്യവസ്ഥയുണ്ട്. കുറ്റപത്രത്തിലെ പോരായ്മകൾ ഉയർത്തി വീണ്ടും അന്വേഷണ ഉത്തരവിടാനുള്ള അവസരമാണ് കോടതിയും പ്രോസിക്യൂഷനും നഷ്ടമാക്കിയത്.
കരുണവറ്റിയ നിലപാടുകൾ
വാളയാർ കേസിലെ കോടതിവിധി കുട്ടികളുടെ അമ്മ അറിയുന്നത് മാധ്യമപ്രവർത്തകർ പ്രതികരണമെടുക്കുന്നതിനായി സമീപിച്ചപ്പോൾ മാത്രമാണ്. ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് കേസിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും കുറ്റപത്രമടക്കം കുടുംബത്തെ അറിയിക്കണമെന്ന് നിയമം വ്യവസ്ഥചെയ്യുന്നത്. ബാലനീതി നിയമപ്രകാരം ശിശുക്ഷേമസമിതിയുടെ ഉത്തരവാദിത്വമാണ് പോക്‌സോ കേസുകളിൽവേണ്ട പിന്തുണവ്യക്തികളെ (support persons) നിയമിച്ചുകൊണ്ട് കുട്ടിയുടെ കുടുംബത്തെ കേസുനടത്തിപ്പിനായി സഹായിക്കുക എന്നത്.
ബാലനീതിനിയമപ്രകാരം പോക്‌സോ കേസുകൾ നിരീക്ഷിക്കുന്നതിനും പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനും മറ്റുമായുള്ള പ്രധാന ഉത്തരവാദിത്വങ്ങൾ കേന്ദ്ര-സംസ്ഥാന ബാലാവകാശ കമ്മിഷനുകൾക്കുണ്ട്.
ആദ്യത്തെ കുട്ടിയുടെ പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് സർജൻ പ്രതിഭാഗം വക്കീലിന്റെ ചോദ്യത്തിന് എക്സ്‌പർട്ട് വിറ്റ്‌നസ് എന്ന കർത്തവ്യം മറന്നുകൊണ്ടാണ് ഉത്തരം നൽകിയിരിക്കുന്നത്. പൈൽസ്‌മൂലം മലദ്വാരത്തിൽ ഇത്തരം പഴുപ്പ് ഉണ്ടാകാമെന്ന് പ്രതിഭാഗം പറയുമ്പോൾ ശരീരം കീറിമുറിച്ചുനോക്കിയപ്പോൾ അങ്ങനെയല്ല താൻ മനസ്സിലാക്കിയതെന്ന് ഡോക്ടർ പറയണമായിരുന്നു. മാത്രമല്ല, എക്സ്‌പർട്ട് വിറ്റ്‌നസിനോട് പുനഃപരിശോധന ചെയ്തുകൊണ്ട് പ്രോസിക്യൂട്ടർക്കും പൈൽസ് വാദം തള്ളിക്കളഞ്ഞിട്ടുണ്ടോ എന്ന് അന്വേഷിക്കാമായിരുന്നു. കോടതിക്കും കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കാൻ ആവശ്യപ്പെടാമായിരുന്നു. ഒരു തവണപോലും കുട്ടിയുടെ അമ്മയെ വിളിച്ച് എതിർഭാഗം വക്കീൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ചോദിച്ച് പഠിപ്പിക്കുകയോ രണ്ടുവർഷംമുമ്പ് പോലീസിന് നൽകിയ മൊഴി വായിച്ചുകൊടുക്കുകയോ ചെയ്യാതെ ജീവിതത്തിൽ ആദ്യമായി കോടതിയിൽ കയറേണ്ടിവന്ന ആ ഹതഭാഗ്യയായ സ്ത്രീയെ തികഞ്ഞ അവഗണനയോടെ കണ്ട പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള പ്രവൃത്തികൾ ന്യായീകരിക്കാൻ സാധ്യമല്ല.
നാളെ: ആവർത്തിക്കരുത് അലംഭാവങ്ങൾ