കുട്ടികള്‍ കാണാമറയത്ത്; കണ്‍മുന്നില്‍ സ്വവര്‍ഗ റാക്കറ്റ്‌


കെ.പി പ്രവിത

5 min read
Read later
Print
Share

സംസ്ഥാന ക്രൈം റെക്കോര്ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് നിന്ന് എല്ലാ വര്ഷവും ശരാശരി 150 സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്നു. ഇവര് എവിടെ പോകുന്നു

കാണാതാകുന്ന കുട്ടികള്‍ രക്ഷിതാക്കളുടെ മനസ്സില്‍ ഒരിക്കലും അണയാത്ത നെരിപ്പോടാണ്. എത്രയൊക്കെ കരുതലുണ്ടായിട്ടും ഇത്തരം കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഈ അപ്രത്യക്ഷമാകലിനു പിന്നില്‍ സ്വവര്‍ഗ സെക്‌സ്‌റാക്കറ്റുമുണ്ടെന്ന് കേട്ട് ഞെട്ടരുത്. വിടാതെ ഒരു കണ്ണുവേണം നമ്മുടെ കുട്ടികള്‍ക്കുപിറകെ. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ ഇങ്ങനെ തമ്മില്‍തമ്മില്‍

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്വവര്‍ഗ സെക്‌സ് റാക്കറ്റും പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് പെണ്‍കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് അടുത്തിടെ കോട്ടയം ജില്ലയില്‍ നടന്ന അന്വേഷണമാണ് ഈ റാക്കറ്റിന്റെ പ്രവര്‍ത്തനത്തിലേക്ക് വെളിച്ചം വീശിയത്.

കോട്ടയം ജില്ലയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും മറ്റു പല ജില്ലകള്‍ കേന്ദ്രീകരിച്ചും ഇവരുടെ പ്രവര്‍ത്തനമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി അധികൃതര്‍ പറഞ്ഞു.
കോട്ടയത്തെ ഒരു സ്‌കൂളില്‍നിന്ന് ഏതാനും നാള്‍ മുന്‍പാണ് മൂന്ന് പെണ്‍കുട്ടികളെ കാണാതായത്. പ്രമുഖ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു അവര്‍. കാണാതായി ദിവസങ്ങള്‍ക്കുശേഷമാണ് സംഭവം പോലീസിന് മുന്നിലേക്ക് എത്തുന്നത്. വീട്ടുകാരും സ്‌കൂള്‍ അധികൃതരും രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തില്‍ നിന്ന് കുട്ടികളെ കണ്ടെത്തി.

ഇവര്‍ പഠിച്ചിരുന്ന സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും മറ്റൊരു സ്‌കൂളിലെ അധ്യാപികയുമായ യുവതിയാണ് വിദ്യാര്‍ത്ഥികളെ തമിഴ്‌നാട്ടിലെത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രക്ഷിതാക്കളുടെയും സ്‌കൂള്‍ അധികൃതരുടെയും സമ്മര്‍ദം മൂലം പോലീസ് സംഭവത്തില്‍ കേസ്സെടുത്തില്ല.

എന്നാല്‍ സമാന സംഭവങ്ങളെക്കുറിച്ച് തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംസ്ഥാനത്ത് പലയിടത്തും ഈ റാക്കറ്റിന്റെ പ്രവര്‍ത്തനം കണ്ടെത്തി. അധ്യാപകര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.


മുന്‍പ് അധ്യാപകര്‍ക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള സൗഹൃദം അതിരു വിടുന്നുണ്ടോയെന്ന് മാത്രം ശ്രദ്ധിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്ന് സ്‌കൂളുകളില്‍ കൗണ്‍സിലിങ്ങിന് നേതൃത്വം നല്‍കുന്ന ഒരു അധ്യാപകന്‍ ചൂണ്ടിക്കാണിക്കുന്നു. ബന്ധങ്ങളില്‍ വന്ന മാറ്റവും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുടെ സ്വാധീനവുമെല്ലാം അധ്യാപകരുടെ ഉത്തരവാദിത്വം കൂട്ടിയിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തുറന്നുപറച്ചിലുകള്‍ കുറഞ്ഞുവരുന്നതാണ് മറ്റൊരു പ്രശ്‌നം. സുഹൃത്തുക്കളോടും രക്ഷിതാക്കളോടുമെല്ലാം അകലം സൂക്ഷിക്കുന്നവരാണ് പുതുതലമുറ. യഥാര്‍ത്ഥ സൗഹൃദമെന്ന് വിശ്വസിച്ച് ആശ്രയിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ പലപ്പോഴും ചതിക്കെണികളാകുകയും ചെയ്യും അദ്ദേഹം പറഞ്ഞു.

അമ്പലപ്പുഴ സംഭവം, കോന്നി സംഭവം...ഇങ്ങനെ കേരളത്തില്‍ തന്നെ ഉദാഹരണങ്ങള്‍ ഏറെയുണ്ട്. വീടെന്ന ചിറകിന്റെ തണല്‍, സമൂഹത്തിന്റെ കരുതല്‍.. ഇങ്ങനെ ഏറെ ആവശ്യമുണ്ട് നമ്മുടെ കുട്ടികള്‍ക്കെന്ന് ഇവയെല്ലാം അടിവരയിട്ടുറപ്പിക്കുന്നു.

വര്‍ധിച്ചുവരുന്ന കൗമാര പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ നേര്‍വഴിക്ക് നയിക്കാന്‍ സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തുറന്നുപറച്ചില്‍ പ്രോത്സാഹിപ്പിക്കാന്‍ ഡ്രോപ് ബോക്‌സ്, സൗഹൃദ ക്ലബ്ബ്, അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി.)... എന്നിങ്ങനെ പദ്ധതികളുടെ നിര നീളും.


പരാതി പറയാം ഡ്രോപ്പ് ബോക്‌സില്‍

പരസ്യമായി പുറത്തുപറയാന്‍ വിഷമമുള്ള പ്രശ്‌നങ്ങള്‍ പങ്കുവയ്്ക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയാണ് പരാതിപ്പെട്ടികളുടെ ലക്ഷ്യം. ഡ്രോപ്പ് ബോക്‌സ് എന്ന പേരിലാണ് ഇവ സ്‌കൂളുകളില്‍ അറിയപ്പെടുന്നത്. ഒരു പരിധി വരെ ഇവ ഫലപ്രദമാണെന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍.

നഗരത്തിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് ആദ്യം വിവരം ലഭിക്കുന്നത് ഡ്രോപ് ബോക്‌സ് വഴിയാണ്. പേര് വെളിപ്പെടുത്താതെ ഏതോ വിദ്യാര്‍ത്ഥി എഴുതിയിട്ട കുറിപ്പ് രക്ഷിച്ചത് ഒത്തിരി കുരുന്ന് ജീവിതങ്ങളെയാണ്.

നഗരത്തിനു പുറത്തെ മറ്റൊരു വിദ്യാലയത്തില്‍ പൂവാല ശല്യത്തെക്കുറിച്ചായിരുന്നു ഡ്രോപ് ബോക്‌സ് പരാതി. അന്വേഷണത്തില്‍ ശല്യക്കാരന്‍ വെറും പൂവാലനല്ലെന്ന് കണ്ടെത്തി. നഗരത്തിലെ ലഹരിമരുന്ന് മാഫിയയിലെ കണ്ണി കൂടിയായിരുന്നു അന്ന് പിടിയിലായത്.

സംസ്ഥാനത്ത് 1202 സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ കീഴില്‍ സൗഹൃദ ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ഡ്രോപ് ബോക്‌സുമുണ്ട്. ആഴ്ചയില്‍ രണ്ട് തവണയാണ് ഇത് തുറക്കുക. പരാതികളുടെ പരിശോധനയ്ക്ക് മുതിര്‍ന്ന അധ്യാപകന്റെ നേതൃത്വത്തില്‍ ഒരു സംഘമുണ്ടാകും.

അധ്യാപകര്‍ക്കുള്ള ചീത്തയും തെറ്റായ വിവരങ്ങളുമെല്ലാം ചില സ്‌കൂളുകളിലെ ബോക്‌സില്‍ നിന്ന് കിട്ടാറുണ്ട്. എന്നാല്‍ ഇത് അപൂര്‍വമാണ്. പ്രശ്‌നപരിഹാരത്തിന് ഒരു പരിധി വരെ ഇവ ഫലപ്രദമാണെന്ന് ഹയര്‍ സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഡോ.സി.എം.അസീം പറഞ്ഞു.

തൊഴില്‍ പഠന സാധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കാനാണ് കരിയര്‍ ഗൈഡന്‍സ് സെല്‍ 2003 ല്‍ തുടങ്ങിയത്. ഇതിന്റെ ചുവടു പിടിച്ചാണ് സൗഹൃദ ക്ലബ്ബിന്റെ തുടക്കം. അമ്പലപ്പുഴയില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് ഇതിലേക്ക് നയിച്ചത്.

കൗമാരക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. ആരോഗ്യപരിപാലന ക്ലാസ്സുകള്‍, കൗണ്‍സലിങ് എന്നിവയെല്ലാം ഇതിന്റെ നേതൃത്വത്തില്‍ ചെയ്യുന്നു.

ബോക്‌സുകള്‍ കൂടി, വലഞ്ഞ് വിദ്യാര്‍ത്ഥികള്‍

പരാതിപ്പെട്ടികളുടെ ആധിക്യമാണ് ഇപ്പോള്‍ അധികൃതരെ വലയ്ക്കുന്ന പ്രശ്‌നം. പല സ്‌കൂളുകളിലും മൂന്ന് മുതല്‍ നാല് വരെ പെട്ടികളാണ് സ്ഥാപിച്ചിട്ടുള്ളത്. സൗഹൃദ ക്ലബ്ബിന്റെ പെട്ടിക്ക് പുറമേ എക്‌സൈസ് വകുപ്പും പോലീസുമെല്ലാം പ്രത്യേകം പെട്ടികള്‍ വച്ചിട്ടുണ്ട്. ഇതിന് പുറമേ ചിലയിടത്ത് സ്‌കൂളുകളുടെ വകയും കാണാം.

പെട്ടികളുടെ ആധിക്യം വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്‌നമാകുന്നുവെന്ന പരാതി ബാലാവകാശ കമ്മീഷന്റെ മുന്നില്‍ വരെയെത്തിയിട്ടുണ്ട്. എല്ലാ പരാതികളും ഒരു പെട്ടിയില്‍ തന്നെ ശേഖരിച്ച്, പരിശോധിച്ചശേഷം ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.

ഒരുങ്ങുന്നു, കുട്ടി സേന

കൗമാരപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇനി കുട്ടിസേനയും.കൂട്ടുകാര്‍ക്കിടയിലെ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ തന്നെ സജ്ജരാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന പദ്ധതിക്ക് വിദ്യാഭ്യാസവകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്.

ബെംഗളൂരു നിംഹാന്‍സിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഇത് സംസ്ഥാന വ്യാപകമായി നടക്കുകയാണ്. ഒരു സ്‌കൂളില്‍ നിന്ന് ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് പരിശീലനം. ഈ മാസം പരിശീലനം പൂര്‍ണമാകും. പരിശീലനം നേടിയ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ഒരു ഗ്രൂപ്പ് രൂപവത്കരിക്കും.

അധ്യാപകര്‍ക്ക് കൗണ്‍സലിങ് പരിശീലനം

സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും കൗണ്‍സലിങ് പരിശീലനം നല്‍കുന്നതിനുള്ള വലിയ പദ്ധതി സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. സ്‌കൂളുകളില്‍ നിന്ന് വര്‍ധിച്ചുവരുന്ന മോശം വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

സംസ്ഥാനത്ത് 26000 അധ്യാപകരാണുള്ളത്. സൗഹൃദ ക്ലബ്ബ് അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി ഇതില്‍ 1500 അധ്യാപകര്‍ക്ക് കൗണ്‍സലിങ്ങില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ശേഷിക്കുന്നവര്‍ക്ക് മുഴുവന്‍ പരിശീലനം നല്‍കാന്‍ കൂടുതല്‍ ഫണ്ട് ആവശ്യമുണ്ട്. വിദ്യാഭ്യാസവകുപ്പിന് മാത്രമായി ഇത് നടപ്പാക്കാനാകില്ല. സാമൂഹ്യക്ഷേമ വകുപ്പ് പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഇവര്‍ എവിടെ പോകുന്നു

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് നിന്ന് എല്ലാ വര്‍ഷവും ശരാശരി 150 സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്നു. 2015 ജൂണ്‍ വരെ കാണാതായത് 76 പേരെയാണ്. 2010 ല്‍ കേരളത്തില്‍ നിന്ന് 184 പേരെ കാണാതായി. 2011 ല്‍ 221, 2012 ല്‍ 214, 2013 ല്‍ 185, 2014 ല്‍ 145 എന്നിങ്ങനെ പോകുന്നു കണക്കുകള്‍.
രജിസ്റ്റര്‍ ചെയ്യുന്നതില്‍ 40 ശതമാനം കേസ്സുകളില്‍ മാത്രമാണ് പെണ്‍കുട്ടികളെ കണ്ടെത്താനാകുന്നത്.

ദേശീയതലത്തിലുള്ള കണക്കുകളും ആശാവഹമല്ല. 2013 ല്‍ ഇന്ത്യയില്‍ ഒരു ലക്ഷത്തില്‍ 52.2 സ്ത്രീകള്‍ അതിക്രമങ്ങള്‍ക്കിരയായി. 2014 ല്‍ ഇതിന്റെ തോത് 56.3 ആയി വര്‍ധിച്ചെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍ വരുന്നുണ്ട് കേരളം. 2013 ല്‍ കേരളത്തിലെ അതിക്രമത്തോത് 62.4 ആയിരുന്നുവെങ്കില്‍ 2014 ല്‍ ഇത് 63 ആയി.

സ്വന്തം അകാശങ്ങളെപ്പറ്റി കൂടുതല്‍ ബോധവതികളായതാണ് കേരളത്തില്‍ പരാതികളുടെ എണ്ണം കൂടാന്‍ കാരണമെന്ന് വാദമുണ്ട്. എന്നാല്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പിക്കുന്നതിലുള്ള വീഴ്ചകള്‍ എങ്ങനെ അംഗീകരിക്കും.

പഠിക്കണം ഇവരെ

വിദ്യാര്‍ത്ഥികളുടെ മാനസികപ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരികയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആത്മഹത്യയുടെയും ഒളിച്ചോട്ടത്തിന്റെയുമെല്ലാം വര്‍ധിച്ചുവരുന്ന കണക്കുകള്‍ ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങ് (എന്‍.സി.ഇ.ആര്‍.ടി.) സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എസ്.സി.ഇ.ആര്‍.ടി.) വിവരശേഖരണവും തുടങ്ങിയിട്ടുണ്ട്.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉള്‍പ്പെടെ നവമാധ്യമങ്ങളുടെ സ്വാധീനം, കുട്ടികള്‍ ശാരീരികമായും മാനസികമായും നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെല്ലാമാണ് പഠനവിഷയം. ഇതില്‍ നിന്നുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താനാണ് എന്‍.സി.ഇ.ആര്‍.ടി.ലക്ഷ്യമിടുന്നത്.

കുരുക്കാന്‍ സൈബര്‍വല

നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി. സ്‌കൂളിലേക്ക് ബസ്സിറങ്ങിയുള്ള യാത്രയിലാണ് അവന്‍ സീനിയര്‍ ചേട്ടനുമായി സൗഹൃദത്തിലാകുന്നത്. ഇടയ്ക്കിടെ ചെറിയ സമ്മാനങ്ങളുമായി എത്തുന്ന സീനിയര്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജൂനിയറിന്റെ വിശ്വസ്തനായി.

ഒരു ദിവസം സ്‌കൂള്‍ വിട്ട് മടങ്ങുമ്പോള്‍ സീനിയര്‍ കാറുമായെത്തി. വീട് വരെ കൊണ്ടുവിടാമെന്ന് വാഗ്ദാനം. പോകുന്ന വഴിക്ക് സുഹൃത്തിനെ കാണാനെന്ന പേരില്‍ ഒരിടത്ത് നിര്‍ത്തി. ഒപ്പം വരാന്‍ വിളിച്ചപ്പോള്‍ ജൂനിയറും ഇറങ്ങി. എന്നാല്‍ സുഹൃത്തിന്റെ വീട്ടിലേക്ക് കയറിയതോടെ ചേട്ടന്റെ സ്വഭാവം മാറി. സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങിയതോടെ ജൂനിയര്‍ പയ്യന്‍ കരഞ്ഞുകൊണ്ട് ഇറങ്ങിയോടി.
സ്‌കൂളിലെത്തി പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് പയ്യന്റെ വീട്ടുകാര്‍ പറയുന്നത്.

കൗമാരക്കാര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനൊപ്പം ബന്ധങ്ങളില്‍ വന്ന മാറ്റവും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. മുന്‍പ് അധ്യാപകര്‍ക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള അടുപ്പം പരിധി വിടുന്നുണ്ടോയെന്ന് മാത്രം ശ്രദ്ധിച്ചാല്‍ മതി. എന്നാലിന്ന് സ്ഥിതി വ്യത്യസ്തമാണ്. എല്ലാം സംശയദൃഷ്ടിയോടെ നോക്കേണ്ട അവസ്ഥയാണെന്ന് അധ്യാപകര്‍ തന്നെ പറയുന്നു.

കമ്പ്യൂട്ടറിന്റെയും ഫോണിന്റെയും കൂടിയ ഉപയോഗം മാനസിക പ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

16-ാം വയസില്‍ ലൈംഗിക ചൂഷണത്തിനിരയായെന്ന് മാവോവാദി നേതാവ് രൂപേഷിന്റെ മകള്‍

Aug 1, 2018


mathrubhumi

3 min

രണ്ടാമിടത്തിന്റെ സ്നേഹം

Feb 21, 2017