ഉത്തരാഖണ്ഡിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് (വലത്ത്), നിയമസഭാ പ്രതിപക്ഷനേതാവ് പ്രീതം സിങ്ങിനോടും ഉത്തരാഖണ്ഡ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോദിയാലിനോടുമൊപ്പം ദെഹ്‌റാദൂണിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ
ദേവഭൂമിയെന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ചേരുന്ന ഒറ്റപ്പദമേയുള്ളൂ, ‘അസ്ഥിര സാമ്രാജ്യം’. ഇന്ന് ബി.ജെ.പി.യിലുള്ളയാൾ നാളെ കോൺഗ്രസിലായിരിക്കും. കോൺഗ്രസിലുള്ളയാൾ രണ്ടുദിവസം കഴിയുമ്പോൾ ബി.ജെ.പി.യിലും. അതുപോലെയാണ് സർക്കാരുകളും. രണ്ടായിരത്തിൽമാത്രം പിറന്നുവീണ ഉത്തരാഖണ്ഡ് 21 വർഷത്തിനുള്ളിൽ കണ്ടത് 11 മുഖ്യമന്ത്രിമാരെയാണ്. കോൺഗ്രസും ബി.ജെ.പി.യും മാറിമാറിയുള്ള ഭരണമായിട്ടും ഈ രാഷ്ട്രീയ അസ്ഥിരതയ്ക്ക് മാറ്റമുണ്ടായില്ല. നിലവിലെ ബി.ജെ.പി. സർക്കാരിന് അഞ്ചുവർഷത്തിനുള്ളിൽ മൂന്ന് മുഖ്യമന്ത്രിമാരെയാണ് പരീക്ഷിക്കേണ്ടിവന്നത്. വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പു വരുമ്പോൾ കോൺഗ്രസിലും ബി.ജെ.പി.യിലും ഒരുപോലെ പ്രശ്നങ്ങളുടെ മഞ്ഞുവീഴ്ചയാണ്. ഒരിടത്ത് മഞ്ഞുനീക്കുമ്പോൾ മറ്റൊരിടത്ത് നിറയുന്നുണ്ടാകും. കോൺഗ്രസിൽ അത് കണ്ണാടിയിലെന്ന പോലെ തെളിഞ്ഞുനിൽക്കുമ്പോൾ ബി.ജെ.പി.യിൽ തിരശ്ശീലയ്ക്കപ്പുറമാണെന്നുമാത്രം.
കോൺഗ്രസ് പ്രതീക്ഷകൾ
നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചുസംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും പ്രതീക്ഷ പുലർത്തുന്ന ഇടമാണ് ഉത്തരാഖണ്ഡ്. എങ്ങനെയും ദേവഭൂമിയിൽ ഭരണം പിടിക്കുകയെന്നതാണ് കോൺഗ്രസ് ദേശീയ നേതൃത്വം ലക്ഷ്യമിട്ടിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിനെ മുന്നിൽ നിർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
സോണിയാ ഗാന്ധിയുമായി അത്ര രസത്തിലല്ലാത്ത റാവത്തിനെ മുഖ്യമന്ത്രിസ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നത് വേറെ വഴിയില്ലാഞ്ഞിട്ടാണ്. ജനപിന്തുണയുള്ള മറ്റൊരു മുഖം കോൺഗ്രസിനിവിടെയില്ല. ഹരീഷ് റാവത്തിനു പുറമേ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗണേഷ് ഗോദിയാൽ, ബി.ജെ.പി. സർക്കാരിനെ വെറും 11 എം.എൽ.എ.മാരെ വെച്ചുമാത്രം നേരിട്ട പ്രതിപക്ഷ നേതാവ് പ്രീതം സിങ് എന്നിവരാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ അച്ചുതണ്ട്. ഇതിൽ റാവത്തും ഗോദിയാലും ഒറ്റക്കെട്ടാണ്. ഗോത്രവിഭാഗത്തിൽനിന്നുള്ള പ്രീതംസിങ് ഒറ്റയാനും. രാഹുൽ ഗാന്ധിയുടെ പിന്തുണയുള്ളയാളാണ് പ്രീതംസിങ്.
തനിക്കുശേഷം പ്രളയം എന്നു കരുതുന്ന ഹരീഷ് റാവത്ത് ഒതുക്കൽ രാഷ്ട്രീയത്തിന്റെ ചാണക്യനാണ്. ഉത്തരാഖണ്ഡിൽനിന്ന് മറ്റൊരു നേതാവിനെയും വളർന്നുവരാൻ അനുവദിക്കുന്നില്ല. അതിനൊരു കാരണമുണ്ട്. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ച് ആദ്യ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ റാവത്ത് മുഖ്യമന്ത്രിയാകുമെന്നായിരുന്നു പൊതുധാരണ. പക്ഷേ, സോണിയാഗാന്ധി മുൻ യു.പി. മുഖ്യമന്ത്രി എൻ.ഡി. തിവാരിയെയാണ് ആ സ്ഥാനത്ത് കൊണ്ടുവന്നത്. അന്നുമുതൽ റാവത്ത് തനിക്കൊപ്പം വളരാൻ ആരെയും അനുവദിച്ചില്ല.2012-ൽ കോൺഗ്രസിന് 32-ഉം ബി.ജെ.പി.ക്ക് 31-ഉം സീറ്റുകളാണ് ലഭിച്ചത്. അന്ന് സ്വതന്ത്രനെയും മറ്റുപാർട്ടികളെയും ചേർത്തുനിർത്തിയാണ് കോൺഗ്രസ് ഭരണം പിടിച്ചത്. അന്നും ആദ്യം വിജയ് ബഹുഗുണയെ ആണ് മുഖ്യമന്ത്രിയാക്കിയത്. ഉത്തരാഖണ്ഡിൽ പ്രളയം നേരിടേണ്ടിവന്നതും അഴിമതി നിറഞ്ഞ ഭരണവുമായതോടെ വിജയ് ബഹുഗുണയെ മാറ്റി ഹരീഷ് റാവത്തിനെ മുഖ്യമന്ത്രിയാക്കി. വിജയ് ബഹുഗുണയുടെ മകൻ സൗരഭ് ബഹുഗുണയുടെ ചരടുവലികളിൽ 10 എം.എൽ.എ.മാർ ബി.ജെ.പി.ക്കൊപ്പം പോയി. ഈ 10 പേർക്കും ബി.ജെ.പി. സർക്കാരിൽ മന്ത്രിപദം നൽകുകയാണ് അമിത് ഷാ ചെയ്തത്. ഇതിൽ ചിലർ ഇത്തവണ കോൺഗ്രസിനൊപ്പം ചേർന്നെങ്കിലും ഭൂരിഭാഗവും ബി.ജെ.പി. സ്ഥാനാർഥികളാണ്.
റാവത്തിനൊപ്പം കോൺഗ്രസിനെ വളർത്തിയ പാർട്ടിയുടെ മുൻ അധ്യക്ഷൻ കിഷോർ ഉപാധ്യായയെ ഇതിനിടെ തന്ത്രപൂർവം ഒതുക്കി. അതിന്റെ ഫലമായിരുന്നു രണ്ടാഴ്ച മുമ്പ് കിഷോർ ഉപാധ്യായ ബി.ജെ.പി.യിലേക്ക് ചുവടുമാറിയത്. അദ്ദേഹത്തിന് ബി.ജെ.പി. ടെഹരിയിൽനിന്നു മത്സരിക്കാൻ ടിക്കറ്റ് നൽകി. കോൺഗ്രസ് വിട്ട് കഴിഞ്ഞതവണ ബി.ജെ.പി.യിൽ പോവുകയും മന്ത്രിയാവുകയും ചെയ്ത ഹരക് സിങ് റാവത്ത് തിരിച്ചെത്തിയെങ്കിലും മത്സരിക്കാൻ സീറ്റു നൽകിയില്ല. ഇത്തവണ ഒമ്പത് സീറ്റുകളിൽ വിമതർ കോൺഗ്രസിന് പ്രത്യക്ഷത്തിൽ പ്രശ്നംസൃഷ്ടിക്കുമെന്ന് കരുതുന്നു. ഇതിനുപുറമേയാണ് പ്രകടമല്ലാത്ത വിമതനീക്കങ്ങൾ.
ധാമിയിൽ വിശ്വസിച്ച് ബി.ജെ.പി.
ഉത്തരാഖണ്ഡ് ബി.ജെ.പി.യുടെ കടിഞ്ഞാൺ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൈയിലാണ്. ഒപ്പം ആർ.എസ്.എസ്. നിയന്ത്രണത്തിലും. 2017-ൽ അധികാരം ലഭിച്ചപ്പോൾ മുതിർന്ന ആർ.എസ്.എസ്. നേതാവായ ത്രിവേന്ദ്ര സിങ് റാവത്തിനെ മുഖ്യമന്ത്രിയാക്കി. പക്ഷേ, അത് മണ്ടത്തരമാണെന്ന് വൈകാതെ തിരിച്ചറിഞ്ഞു. കാരണം ഭരണനൈപുണ്യമില്ലാത്തയാളായിരുന്നു ത്രിവേന്ദ്ര സിങ്. പിന്നീട് തീർഥ സിങ്ങിനെ മുഖ്യമന്ത്രിയാക്കി. അദ്ദേഹമാകട്ടെ സ്ത്രീവിരുദ്ധ പരാമർശത്തിലൂടെ വിവാദനായകനായി. അതോടെ അദ്ദേഹത്തിനെ മാറ്റേണ്ടിവന്നു. അങ്ങനെയാണ് 46 വയസ്സുമാത്രമുള്ള പുഷ്കർ സിങ് ധാമിയെ മുഖ്യമന്ത്രിയാക്കിയത്. ആർ.എസ്.എസിലെ സീനിയർ നേതാക്കളിൽ പലർക്കും ഈ തീരുമാനത്തോട് യോജിപ്പില്ലായിരുന്നു. പക്ഷേ, പരസ്യമായി പറയാൻ ഭയമുണ്ട്. ധാമിയാകട്ടെ ഭരണപാടവമുള്ള മുഖ്യമന്ത്രിയെന്ന് തെളിയിച്ചു.ഇത്തവണ സീറ്റു ലഭിക്കുമെന്ന് പ്രതീക്ഷിച്ചവർ വിമതശബ്ദങ്ങളായുള്ളത് ബി.ജെ.പി.ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ബി.ജെ.പി.യുടെ പ്രീപോൾ സർവേയിൽ വീണ്ടും മത്സരിപ്പിച്ചാൽ തോൽക്കുമെന്ന് തെളിഞ്ഞ സ്ഥാനാർഥികളെ ഇത്തവണയും മത്സരിപ്പിക്കുന്നുണ്ട്. ഇവർക്കെതിരേയാണ് ബി.ജെ.പി.യിലെ അസംതൃപ്തർ മത്സരിക്കുന്നത്. വിമതരിൽ നാലുപേരെക്കൊണ്ട് നാമനിർദേശം പിൻവലിപ്പിക്കാൻ കഴിഞ്ഞെങ്കിലും 12 സീറ്റുകളിൽ അത്ര ശുഭകരമല്ല ബി.ജെ.പി.ക്ക് കാര്യങ്ങൾ.
ഉൾപ്പിരിവുകൾ നിർണായകം
:കോൺഗ്രസിലെയും ബി.ജെ.പി.യിലെയും ഉൾപ്പിരിവുകളായിരിക്കും ഇത്തവണ ഉത്തരാഖണ്ഡിന്റെ വിധി നിർണയിക്കുക. പ്രത്യക്ഷത്തിൽ നോക്കിയാൽ കോൺഗ്രസ് പ്രചാരണങ്ങളാണ് ബി.ജെ.പി.യെക്കാൾ മുന്നിട്ടു നിൽക്കുന്നതെന്ന് തോന്നും. പക്ഷേ, ആർ.എസ്.എസിന് ശക്തമായ വേരോട്ടമുള്ള ദേവഭൂമിയിൽ അവരുടേത് നിശ്ശബ്ദ പ്രചാരണമാണ്. സവർണമേധാവിത്വമുള്ള ഉത്തരാഖണ്ഡിൽ ഹിന്ദുത്വത്തിന് മാത്രമാണ് വേരോട്ടമെന്നുള്ളതിനാൽ കോൺഗ്രസും മറ്റൊരു വഴി തേടുന്നില്ല. പലയിടത്തും നിലവിലെ ബി.ജെ.പി. എം.എൽ.എ. മാർക്കെതിരേയുള്ള വികാരം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് കോൺഗ്രസ് സംസ്ഥാനനേതൃത്വം കരുതുന്നത്. എന്നാൽ, മോദി-ധാമി പ്രഭാവത്തിലൂടെ ഭരണത്തുടർച്ചയുണ്ടാകുമെന്ന വിശ്വാസമാണ് ബി.ജെ.പി.ക്ക്. ആംആദ്മിയും ബി.എസ്.പി.യും രണ്ടോ അതിലധികമോ സീറ്റുകൾ നേടിയേക്കുമെന്ന പ്രവചനവുമുണ്ട്. തിരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ ശേഷിക്കേ വോട്ടർമാരുടെ മനസ്സിളക്കുന്ന എന്തെങ്കിലും ‘ഒന്ന്’ സംഭവിക്കുമെന്ന് രാഷ്ട്രീയനിരീക്ഷകരും കരുതുന്നുണ്ട്.