കേരളത്തിൽ സമീപകാലത്തുണ്ടായ പ്രളയത്തിൽ കേരള പോലീസ് മറ്റ് സേനകളോടൊപ്പം നടത്തിയ രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും പോലീസിന്റെ ക്രിയാത്മകമായ സേവനങ്ങളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ സമൂഹത്തിന് നൽകി എന്ന് പ്രതികരണങ്ങൾ തെളിയിക്കുന്നു.
പ്രളയത്തിന്റെ ആദ്യദിനങ്ങളിൽ തന്നെ ഉൾപ്രേരണയാൽ സവിശേഷ സാഹചര്യമനുസരിച്ച് അൻപത്തിഅയ്യായിരത്തിലധികം വരുന്ന കേരള പോലീസ് സേനാംഗങ്ങൾ റാങ്കുകൾക്കും പദവികൾക്കുമപ്പുറം അടിമുടി സേവനസന്നദ്ധരായി ഇറങ്ങി. ക്രമസമാധാനപ്രശ്നങ്ങളിൽ മാത്രമല്ല ഇത്തരം ദുരന്തഘട്ടങ്ങളിലും മുന്നിട്ടിറങ്ങേണ്ടത് തങ്ങളാണെന്ന് ‘കമ്യൂണിറ്റി പോലീസ്’ എന്ന തത്ത്വത്തിലൂടെ ഓരോ പോലീസ് ഉദ്യോഗസ്ഥനും ഹൃദിസ്ഥമാക്കിയിരിക്കുന്നു. തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും മലപ്പുറത്തുനിന്നുമൊക്കെ വള്ളങ്ങൾ ലോറിയിൽ കയറ്റി ദുരന്ത മേഖലകളിലേക്ക് അയക്കാൻ പോലീസ് ഉദ്യോഗസ്ഥർ ഒരു ഉത്തരവിനുപോലും കാത്തുനിന്നില്ല. കടലോരജാഗ്രതാസമിതിയിലൂടെ മത്സ്യത്തൊഴിലാളികളുമായി ഉണ്ടാക്കിയ ബന്ധം വലിയ നേട്ടമുണ്ടാക്കി.
55,000 പേരെ നേരിട്ടും ഒരു ലക്ഷം പേരെ നാട്ടുകാരുടെ സഹായത്തോടുകൂടിയും രക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റാനായി. പോലീസ് ഉദ്യോഗസ്ഥരിൽ പലരുടെയും വീടുകൾ അപ്പോഴേക്കും തകർന്നുവീണിരുന്നു. പലരുടെയും കുടുംബങ്ങൾ വെള്ളം കയറിയ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ആയിരുന്നു. അതൊന്നും ബാധിക്കാതെ ചുട്ടിത്തോർത്തും ഉടുത്തുകൊണ്ട് പ്രളയവാരിധിക്ക് നടുവിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. അത് കൊണ്ടാണല്ലോ ഇപ്പോഴത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി യു.എൻ. ദുരന്തനിവാരണവിഭാഗത്തിലെ ഉദ്യോഗസ്ഥനായ മുരളി തുമ്മാരകുടി തന്നെ കേരളപോലീസിന്റെ പ്രളയകാലത്തെ പ്രവർത്തനങ്ങൾ ലോകത്തിനുതന്നെ മാതൃകയാണെന്ന് പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ജനമൈത്രി പദ്ധതി മുഴുവൻ പോലീസ് സ്റ്റേഷനുകളിലും നടപ്പാക്കിയതിന്റെ ഗുണം കണ്ടു. ഏത് ആപത്‌ഘട്ടത്തിലും ഏത് സഹായത്തിനുമായി സമീപിക്കാവുന്ന ഒരു സന്നദ്ധസേനയായി അത് മാറി. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾ ഇത്തരം ദുരന്തകാലഘട്ടങ്ങളിൽ രക്ഷാകേന്ദ്രങ്ങളും (Safe house) പ്രവർത്തനകേന്ദ്രങ്ങളും (Functional Centres) സന്ദേശ വിനിമയ കേന്ദ്രങ്ങളും (Communication Centres) ആയി മാറി. പോലീസ്‌സ്റ്റേഷൻ അതിർത്തിയിലെ ഓരോ വീടും ഓരോ വഴികളും നേരിട്ടറിയാവുന്നതുകൊണ്ടാണ് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പോലും കേരള പോലീസിന് എത്തിച്ചേരാൻ കഴിഞ്ഞത്.
വളരെ സുസജ്ജമായ ഒരു സാമൂഹിക ഏകോപനം (Community Co-ordination) കേരള പോലീസിന് സാധ്യമായിരിക്കുന്നു. ഇത് ഒരുപക്ഷേ, ലോകത്തൊരിടത്തും ഉണ്ടാവാത്തവിധം അനിതരസാധാരണമാണ്. ദുരന്തമുഖങ്ങളിൽ ആദ്യ ചുമതലക്കാരായി (First Responders) പോലീസിനെയും ഫയർ ആൻഡ് റെസ്‌ക്യു ടീമിനെയും ലോകമാകെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. നമ്മളോർക്കേണ്ടത് 2005-ൽ കത്രീന കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ പോലീസ് മേധാവി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ട് പോലും ദുരന്തമുഖത്തേക്ക് പോലീസ് സേനാംഗങ്ങൾ യഥാവിധം എത്തിയില്ല എന്നത് അന്നാട്ടിലാകെ വിമർശനത്തിനിടയാക്കിയ സംഭവമാണ്.
ദുരന്തനിവാരണം സംബന്ധിച്ച് പുറത്തിറക്കിയിട്ടുള്ള അടിസ്ഥാന പ്രവർത്തനരീതി (Standard Operation Procedure) പ്രകാരമുള്ള എല്ലാ നടപടികളും കേരളപോലീസിന് എടുക്കാൻ കഴിഞ്ഞു.
ദുരിതാശ്വാസകേന്ദ്രങ്ങളിൽ സുരക്ഷ മാത്രമല്ല അവർക്കാവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കാൻ ഓരോ പോലീസുകാരനും സന്നദ്ധതയോടെ പ്രവർത്തിച്ചു.
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തന്നെ ആറന്മുളയിലെയും ചെങ്ങന്നൂരിലെയും വിവിധ ക്യാമ്പുകളിൽ ഭക്ഷണം വിളമ്പുന്ന രംഗം മതി ഇക്കാര്യം ഒാർമിക്കാൻ. സ്കൂളുകളും വിദ്യാർഥികളുടെ പഠനച്ചെലവും ഏറ്റെടുക്കാൻ വിവിധ ജില്ലാ പോലീസ് യൂണിറ്റുകൾ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിന് പോലീസുകാരാണ് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ വീടുകൾ വാസയോഗ്യമാക്കാനായി എത്തിയത്. ഇപ്പോൾ കിണറുകൾ വൃത്തിയാക്കുന്ന തിരക്കിലാണ് പോലീസ് സേനാംഗങ്ങൾ. ആറന്മുള നീർവിളാകാം പ്രദേശത്ത് ‘കിണർ വൃത്തിയാക്കാനുണ്ടോ’ എന്ന് ഉച്ചത്തിൽ വിളിച്ചുചോദിച്ച് പമ്പുമായി കറങ്ങിനടന്ന തിരുവനന്തപുരത്തുനിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെക്കണ്ട് നാട്ടുകാർ അതിശയിച്ചു. ഇത് ആയിരക്കണക്കിന് പ്രവർത്തനങ്ങളിൽ ഒരു ഉദാഹരണം മാത്രമാണ്. കൂടാതെ പകർച്ചവ്യാധി പടർന്നുപിടിക്കാതിരിക്കാൻ ആരോഗ്യ പ്രവർത്തകരോടൊപ്പം ഓരോ മേഖലകളിലും പോലീസ് ഇറങ്ങി. വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ചു കൊടുക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായും പോലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും.
(സംസ്ഥാന പോലീസ് വെൽഫെയർ ബ്യൂറോ അംഗമാണ് കെ.പി.ഒ.എ. സംസ്ഥാന പ്രസിഡന്റ് കൂടിയായ ലേഖകൻ)