തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നാളെയും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രാഥമിക വിലയിരുത്തലില്‍ 20,000 കോടിയുടെ നാശനഷ്ടമാണ് കണ്ടെത്തിയത്. പുനര്‍നിര്‍മാണത്തില്‍ ഏറ്റെടുക്കാനുള്ളത് ഭാരിച്ച ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അങ്കമാലി, പറവൂര്‍, കാലടി മേഖലകളില്‍ പാമ്പ് ശല്യം രൂക്ഷം. അങ്കമാലിയില്‍ അഞ്ച് ദിവസത്തിനിടെ പാമ്പ് കടിയേറ്റ് ചികിത്സതേടിയത് അമ്പതോളം പേര്‍. പ്രളയത്തിന് ശേഷം വീട്ടിലെത്തിയ പലര്‍ക്കും പാമ്പ് കടിയേറ്റു.
കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് ജപ്പാനും കാനഡയും അറിയിച്ചു. നേരത്തേ ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തിന് കൈത്താങ്ങുമായി രംഗത്തെത്തിയിരുന്നു.
അതിനിടെ ദുരന്ത ബാധിത മേഖലകളില്‍ പോകാനുള്ള മെഡിക്കല്‍ സംഘങ്ങളെത്തിത്തുടങ്ങി. മഹാരാഷ്ട്രയില്‍ നിന്നുള്ള ആദ്യ സംഘം തിരുവനന്തപുരത്തെത്തി. വിവിധ ജില്ലകളിലെ പ്രശ്‌ന ബാധിത പ്രദേശങ്ങളിലേക്ക് മെഡിക്കല്‍ സംഘം പോകും.
ദുരിതാശ്വാസ ക്യാമ്പില്‍ ഇതുവരെയെത്തിയത് 9 ലക്ഷത്തിലധികം പേര്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. ഒറ്റപ്പെട്ടു പോയ മിക്കയിടങ്ങളിലുള്ളവരേയും രക്ഷപ്പെടുത്തി ദുരിതാശ്വാസക്യാമ്പുകളിലെത്തിച്ചു.
റോഡ്-റെയില്‍ ഗതാഗതം പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചു. ട്രെയിന്‍ ഗതാഗതവും സാധാരണ നിലയിലേക്കാവുന്നു.