
പ്രതീകാത്മക ചിത്രം | Photo-AP
അമേരിക്കയിലെ ഏറ്റവും വലിയ മഞ്ഞുപ്രദേശമാണ് അലാസ്ക. ഡിസംബറില്‍ പൊതുവേ മഞ്ഞു പെയ്യാറുള്ള പ്രദേശത്ത് ഇത്തവണ വിപരീത കാലാവസ്ഥയാണ്. വര്‍ഷാവസാനം പ്രദേശത്തെ താപനില അനിയന്ത്രിതമായി ഉയര്‍ന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ വെതര്‍ സര്‍വീസ് കണക്കുകള്‍ പ്രകാരം അലാസ്കയിലെ കോടിയക് ദ്വീപിലെ താപനില 67 ഡിഗ്രി ഫാരന്‍ഹീറ്റായി (19.4 ഡിഗ്രി സെൽഷ്യസ്) ഉയര്‍ന്നു. ഇതുവരെ റെക്കോഡ് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
കോടിയാക് വിമാനത്താവളത്തില്‍ 65 ഡിഗ്രി ഫാരന്‍ഹീറ്റ് താപനിലയാണ് രേഖപ്പെടുത്തിയത്. ഉയര്‍ന്ന താപനില പലയിടങ്ങളില്‍ മഴ പെയ്യുന്നതിനും ഇടയാക്കി.

യൂണിവേഴ്സിറ്റി ഓഫ് അലാസ്കയിലെ കാലാവസ്ഥാ വിദ്ഗധനായ റിക് തോമ്മന് ഇതൊരു അസാധാരണ സാഹചര്യമാണെന്ന് അഭിപ്രായപ്പെട്ടു. ഫോസില്‍ ഇന്ധനങ്ങളുടെ അമിത തോതിലുള്ള കത്തിക്കലാണ് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അലാസ്കയില്‍ താപനില 67 ഡിഗ്രി ഫാരന്‍ഹീറ്റ് റെക്കോഡ് ചെയ്ത അതേ ദിവസം തന്നെ 25 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് പെയ്തത്. അപ്രതീക്ഷിതമായ കാലാവസ്ഥാ മൂലം നൂറ് കണക്കിന് ഫ്ളൈറ്റുകളാണ് റദ്ദാക്കിയത്.
മഴയ്ക്ക് പിന്നാലെ വന്‍തോതിലുള്ള മഞ്ഞുവീഴ്ച മൂലം പ്രദേശത്ത് പലയിടങ്ങളിലും മഞ്ഞ് കട്ടി പിടിച്ചു കിടക്കുകയാണ്. ഇത് ഗതാഗത, വൈദ്യുതി തടസ്സത്തിന് കാരണമായി. റോഡിലും മറ്റും രൂപപ്പെട്ട കട്ടിയുള്ള മഞ്ഞുപാളികള്‍ ഗതാഗതം ദുഷ്കരമാക്കി തീര്‍ത്തിരിക്കുകയാണ്. മഞ്ഞുകട്ടകള്‍ ഒരുതവണ റോഡില്‍ കൂടിച്ചേര്‍ന്നാല്‍ നീക്കുക പ്രയാസമാണെന്ന് വിദ്ഗധര്‍ പറയുന്നു. മാര്‍ച്ചോ ഏപ്രിലോ വരെ മഞ്ഞുകട്ടകള്‍ ഇത്തരത്തില്‍ റോഡില്‍ തുടരാനാണ് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.
അലാസ്കയിലെ പല പ്രദേശങ്ങളിലും ചൂടിനൊപ്പം കട്ടിപ്പുകയുടെയും സാന്നിധ്യമുണ്ട്. അമിതമായ തോതിലുള്ള ചൂട് കാട്ടുതീയുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. 2019 ജൂണില്‍ അലാസ്കയെ ഭീതിയിലാഴ്ത്തിയ കാട്ടുതീക്കും അമിതമായ ചൂട് തന്നെയാണ് കാരണം. കാട്ടുതീയില്‍ 6,97,000 ഏക്കര്‍ വരുന്ന പ്രദേശമാണ് കത്തിനശിച്ചത്. അമേരിക്കയുടെ 52 ശതമാനത്തോളം വരുന്ന വനപ്രദേശമാണ് ഇതോടെ കാട്ടുതീയില്‍ ഇല്ലാതായത്. അലാസ്കയിലെ മറ്റൊരു നഗരമായ ഫെയര്‍ബാങ്ക്സിലെ ചൂട് കുറയുമെന്നാണ് സൂചന.
Content Highlights: heat increases in alaska