ചൈനയിലെ ഒരു കൽക്കരി കേന്ദ്രം | Photo-AFP
പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനമെന്ന വാക്ക് പാലിക്കാന്‍ കഴിയാതെ ചൈന. 2060 ഓടെ പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനത്തിലേക്ക് രാജ്യം എത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ മറ്റ് ഏത് രാജ്യങ്ങളെയും അപേക്ഷിച്ച് കല്‍ക്കരി ഉപയോഗത്തില്‍ മുന്‍പന്തിയിലാണ് ചൈന. രാജ്യത്ത് വര്‍ധിച്ച് വരുന്ന വൈദ്യുത ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയാണിത്. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യതി ഉത്പാദനത്തിന്റെ 53 ശതമാനവും ചൈനയുടെ സംഭാവനയാണെന്ന് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ ഗവേഷണ സംഘടനയായ എംപര്‍ അറിയിച്ചു.
2015 ഉമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൈനയുടെ കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ചൈനയുടെ വര്‍ധിച്ച് വരുന്ന വൈദ്യുത ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ കല്‍ക്കരി ഉപയോഗിച്ചുള്ള ഉത്പാദനമുണ്ടായേ തീരുകയുള്ളൂവെന്ന് എംപര്‍ പറയുന്നു. 2015 ന് ശേഷം ചൈനയിലെ വൈദ്യുതി ഉത്പാദനം 33 ശതമാനമായി ഉയര്‍ന്നു. ചൈനയിലെ നിര്‍മാണ മേഖലയുടെ നിലനില്‍പ്പിന് വലിയ തോതിലുള്ള വൈദ്യുതി ആവശ്യമാണ്.
പുനരുപയോഗ ഊര്‍ജം ഉപയോഗിച്ച് വിന്‍ഡ്, സോളാര്‍ എന്നിവയിലൂടെ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്ന് കൂടിയാണ് ചൈന. രാജ്യത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപവും ഈ മേഖലയിലാണ്. എന്നാല്‍ 70 ശതമാനം വരുന്ന വൈദ്യുതിയും ഫോസില്‍ ഇന്ധനങ്ങള്‍ വഴിയാണ് രാജ്യം ഉത്പാദിപ്പിക്കുന്നത്. ജി20 രാജ്യങ്ങളില്‍ കല്‍ക്കരി വന്‍തോതില്‍ കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച ഒരേ ഒരു രാജ്യം ചൈനയാണ്.
ചൈനയുടെ ഫോസില്‍ ഇന്ധ പദ്ധതികളില്‍ ഏറെയും വിദേശ നിക്ഷേപമാണ്. പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനത്തിലേക്ക് രാജ്യം എത്തണമെങ്കില്‍ ഫോസില്‍ ഇന്ധനങ്ങളുപയോഗിച്ചുള്ള വൈദ്യുതി ഉപയോഗം 2050 ഓടെ 46 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്ക് എത്തിച്ചാല്‍ മാത്രമേ കഴിയുകയുള്ളൂ. എന്നാല്‍ 2030 വരെ ഫോസില്‍ ഇന്ധനങ്ങളുപയോഗിക്കാതെ വൈദ്യുതി ഉത്പാദനം രാജ്യത്ത് സാധ്യമാവുകയുമില്ല. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് രക്ഷ നേടണമെങ്കില്‍ ലോകനേതാക്കള്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് എംപര്‍ പറയുന്നത്.
Content Highlights: china cannot acheive net zero carbon emission by 2060