
ഉഗാണ്ടൻ മഴക്കാടിൽ കണ്ടെത്തിയ ഇലച്ചാടി | Photo- Anglia Ruskin University/PA
കംപാല: ഉഗാണ്ടന്‍ മഴക്കാടുകളില്‍ പുതിയൊരു ജീവി വര്‍ഗത്തെ കണ്ടെത്തി. ഇലച്ചാടി വിഭാഗത്തില്‍ വരുന്ന പ്രാണിയെയാണ് കണ്ടെത്തിയത്. ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവയോട് സാമ്യമുള്ള ജീവിയെ ആദ്യമായി കണ്ടെത്തുന്നത്. പടിഞ്ഞാറന്‍ ഉഗാണ്ടയിലെ ദേശീയ ഉദ്യാനത്തില്‍ ഫീല്‍ഡ് വര്ക്കിലേര്പ്പെട്ടിരുന്ന ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ഫ്ളോഗിസ് കിബലെന്‍സിസ് എന്ന് പേരിട്ടിരിക്കുന്ന ഇലച്ചാടിയെ കണ്ടെത്തിയത്. മെറ്റല്‍ നിറമാണ് ഇവയുടെ ശരീരത്തിന്. ആണ്‍വിഭാഗത്തില്‍ പെട്ടവയുടെ പ്രത്യുത്പാദന അവയവത്തിന് ഇലയുടെ ആകൃതിയാണ്.
ഇതിന് മുമ്പ് ഫ്ളോഗിസ് ജീനില്‍ പെടുന്ന ഒരു ഇലച്ചാടിയെ കണ്ടെത്തുന്നത് 1969 ല്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കിലാണ്. ചിവീടുകളുമായി സാമ്യമുണ്ടെങ്കിലും വലുപ്പത്തില്‍ ചെറുതാണ്. സസ്യങ്ങളുടെ സ്രവമാണ് പ്രധാന ഭക്ഷണം. ചിലന്തി, വണ്ട് എന്നിവയെയും ആഹാരമാക്കാറുണ്ട്. കണ്ടെത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂടാക്സാ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഴക്കാടില്‍ കണ്ടെത്തിയ ഇലച്ചാടികളുടെ വാല് ഭാഗത്തെക്കാള്‍ വലുപ്പം തലയ്ക്കാണ്. ഇവയ്ക്ക് വ്യത്യസ്ത നിറവുമുണ്ട്.
അപൂര്‍വമായി കണ്ടെത്താറുള്ള ഇവയുടെ ജീവശാസ്ത്രം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ഏതൊക്ക തരം സസ്യങ്ങളെ ഭക്ഷണമാക്കുന്ന, ആവാസവ്യവസ്ഥയിലുള്ള പങ്ക് എന്നിവയെല്ലാം അവ്യക്തമാണെന്ന് ജീവി വര്‍ഗത്തെ കണ്ടെത്തിയ ഡോ.ആല്വിന് ഹെല്‍ഡെന്‍ പ്രതികരിച്ചു. 2015 മുതല്‍ ഉഗാണ്ടന്‍ അതിര്‍ത്തിക്ക് സമീപമുള്ള കിബാലെ ദേശീയ ഉദ്യാനത്തില്‍ ഫീല്‍ഡ് വിസിറ്റിന് ഹെല്‍ഡെന്‍ എത്താറുണ്ട്. തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ആവശ്യത്തിനായി കണ്ടെത്തുന്ന വ്യത്യസ്ത തരത്തിലുള്ള ജീവികളുടെ പടങ്ങളും വിവരങ്ങളും ശേഖരിക്കാറുണ്ട് ഹെല്‍ഡെന്‍.
Content Highlights: new species found in ugandan rainforest