എം സ്വരാജ്, കെ ബാബു
കൊച്ചി: തൃപ്പൂണിത്തുറയിലെ യുഡിഎഫിന്റെ നിയുക്ത എംഎല്‍എ കെ. ബാബുവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിപിഎം. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്‌തെന്നു കാണിച്ച് ഹര്‍ജി നല്‍കുമെന്ന് തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി സി.എം. സുന്ദരന്‍ പറഞ്ഞു. പോസ്റ്റല്‍ വോട്ടുകളിൽ ക്രമക്കേട് നടന്നു. ഉദയംപേരൂര്‍, പള്ളുരുത്തി, ഏരൂര്‍ മേഖലയിലെ വോട്ട് ചോര്‍ച്ച പരിശോധിക്കുമെന്നും സി.എം. സുന്ദരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
തൃപ്പൂണിത്തുറയില്‍ യഥാര്‍ഥത്തില്‍ വിജയിച്ചത് ഞങ്ങളാണ്. രണ്ടായിരത്തിലധികം വോട്ടാണ് ഇപ്രാവശ്യം വര്‍ധിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് മതവിഷയം തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തി ബാബു നടത്തിയ കള്ള പ്രചാരണങ്ങളാണ് സിപിഎം പരാജയപ്പെടാൻ കാരണം. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്വരാജ് നടത്തിയ ഒരു പ്രസംഗം വളച്ചൊടിച്ച് മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തി. അതാത് സമയത്തുതന്നെ ഇക്കാര്യത്തില്‍ പരാതികള്‍ നല്‍കിയിരുന്നു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ സമിതിയുടെ പേരില്‍ പോസ്റ്ററുകള്‍ ഓട്ടിച്ചു. ഇതു സംബന്ധിച്ച് ശബരിമല കര്‍മ സമിതി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കുക. ഹിന്ദു വികാരം വൃണപ്പെടുത്തുംവിധം നടത്തിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനെതിരെയാണ് കോടതിയെ സമീപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
1700ല്‍ അധികം പോസ്റ്റല്‍ വോട്ടുകള്‍ അസാധുവായി കണക്കാക്കി മാറ്റിവെച്ചിട്ടുണ്ട്. 80 വയസ്സ് കഴിഞ്ഞവര്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ തുടങ്ങിയവരുടെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഉദ്യോഗസ്ഥന്‍മാര്‍ വരുത്തിയ പിഴവിന്റെ ഫലമായാണ് വോട്ടുകള്‍ അസാധുവായത്. ഇതും കോടതിയില്‍ ചൂണ്ടിക്കാണിക്കുമെന്നും സി.എം. സുന്ദരന്‍ പറഞ്ഞു.
Content Highlights: Sabarimala issue used in election; CPM to approach High Court against K. Babu