ജി.സുകുമാരൻ നായർ, മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തില്‍ പ്രതികരണങ്ങളില്‍ നിറയുന്നത് ശബരിമലയും വിശ്വാസവും. മുഖ്യമന്ത്രി പിണറായി വിജയനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയും വോട്ട് രേഖപ്പെടുത്തിയ ശേഷം നടത്തിയ പ്രതികരണത്തില്‍ ശബരിമല തന്നെയാണ് പ്രധാന വിഷയമായത്. ശബരിമല വിഷയം ഉയര്‍ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണമാണ് തുടര്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.
ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വോട്ടെടുപ്പ് ദിനത്തിലെ ചര്‍ച്ചകളെ വിശ്വാസ സംബന്ധിയാക്കിയത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് ജി. സുകുമാരന്‍ നായര്‍ രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞിരുന്നു. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാരിന് എതിരായി വ്യക്തമായ നിലപാട് പ്രകടിപ്പിക്കുന്നതായിരുന്നു ഈ പ്രതികരണം.
ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് മുഖ്യമന്ത്രി ശബരിമലയെക്കുറിച്ച് പറഞ്ഞത്. അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണ്. കാരണം സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ജനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തവര്‍ക്കൊപ്പമാണ് ദേവഗണങ്ങള്‍ നിലകൊള്ളുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം ജനങ്ങള്‍ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ശക്തമായ പ്രതികരണമാണ് നടത്തിയത്. ശബരിമല വിഷയത്തില്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് അത്ഭുതപ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്‍എസ്എസിന്റെ നിലപാട് വിമര്‍ശിച്ചിരുന്ന അദ്ദേഹം ഇന്ന് ആ നിലപാട് അനുകൂലിച്ച് ഒരു പ്രസ്താവന നടത്തുന്നത് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രതികാരം ചെയ്യും എന്ന ഭയം കൊണ്ടുമാത്രമാണ്. കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയെ വിശ്വസിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
ഇടതുപക്ഷ നേതാക്കളെല്ലാം വിശ്വാസികളെ ലക്ഷ്യംവെച്ചുകൊണ്ട് പതിവില്ലാത്ത വിധത്തിലുള്ള പ്രസ്താവനകളാണ് നടത്തിയത്. കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളും വിശ്വാസത്തെയും ദൈവങ്ങളെയും കൂട്ടുപിടിച്ചു. ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അതെല്ലാം ഇത്തവണ ഇടതുപക്ഷത്തിനാകുമായിരുന്നെന്ന് കോടിയേരി പറഞ്ഞു. എല്ലാ വിശ്വാസികളും വിശ്വാസമര്‍പ്പിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണ് അദ്ദേഹം നടത്തിയതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം മറ്റൊരു സാമുദായിക സംഘടനയും ഇത്തരം പ്രസ്താവന നടത്തിയില്ലെന്നും കാനം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിനും ബിജെപിക്കും മറ്റൊരു വിഷയവും സര്‍ക്കാരിനെതിരെ പറയാനില്ലാത്തതിനാലാണ് ശബരിമലയെക്കുറിച്ചുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കാനം ആരോപിച്ചു.
എന്‍എസ്എസ് പൊതുവെ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കാറുള്ള സമദൂര നിലപാട് ഉപേക്ഷിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു സുകുമാരന്‍ നായരുടെ ഇന്നത്തെ പ്രതികരണം. സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് പ്രകടിപ്പിക്കുന്ന ഈ പ്രസ്താവന പിന്നീട് വോട്ടെടുപ്പ് ദിനത്തിലെ ചര്‍ച്ചകളുടെ അജണ്ട നിര്‍ണയിക്കുന്നതായി മാറുകയായിരുന്നു. തുടര്‍ന്ന് ഇടതുപക്ഷ നേതാക്കള്‍ക്ക് വിഷയത്തില്‍ പ്രതികരണം നടത്താതിരിക്കാന്‍ കഴിയാത്ത നിലവന്നു.
കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി. കെ. മുരളീധരന്‍, ശശി തരൂര്‍ തുടങ്ങിയവരും വിഷയം ഏറ്റെടുത്തു. വോട്ടെടുപ്പിനിടെ ശബരിമലയും വിശ്വാസവും ചര്‍ച്ചയാകുന്നതിലെ അപകടം ഇടതുപക്ഷം തിരിച്ചറിയുന്നുണ്ട്. വോട്ടെടുപ്പ് ദിനത്തില്‍ വിശ്വാസം സംബന്ധിച്ച ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മുന്‍ മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കിയത് ഇതിന്റെ സൂചനയാണ്.
Content Highlights: Sabarimala issue is the main topic in pollin day, LDF, UDF, NSS, Kerala Assembly Election 2021