രാജ്നാഥ് സിങ് | Photo: PTI
കോട്ടയം: 10 തവണ നിയമസഭയിലേക്ക് വിജയിച്ച ഉമ്മൻചാണ്ടി ഇക്കുറി മത്സരരംഗത്തുനിന്ന് മാറിനിന്ന് എൻ.ഡി.എ.യുടെ യുവസ്ഥാനാർഥിയെ അനുഗ്രഹിക്കണമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. പുതുപ്പള്ളി മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി എൻ. ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കവേയാണ് രാജ്നാഥ് രസകരമായ ആവശ്യം ഉന്നയിച്ചത്. എൻ.ഡി.എ. പ്രവർത്തകർ കൂട്ടച്ചിരിയോടെ കൈയടിച്ചാണ് ഇൗ ആവശ്യംകേട്ടത്.
‘ഞാൻ ഏറെ ബഹുമാനിക്കുന്ന നേതാവാണ് ഉമ്മൻചാണ്ടിജി. എനിക്ക് ഇഷ്ടമുള്ള മുതിർന്ന വ്യക്തിയുമാണ്. പക്ഷേ, ഇക്കുറി അദ്ദേഹം യുവാക്കൾക്കുവേണ്ടി മാറിനിൽക്കണം- രാജ്നാഥ് ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടിയുടെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസിന് വിളിപ്പാടകലെയായിരുന്നു പൊതുയോഗം. ഓഫീസിനുമുന്നിലൂടെ റോഡ് ഷോ കടന്നുവരവേ രാജ്നാഥ് ഉമ്മൻചാണ്ടിയുടെ ഓഫീസിന് പുറത്ത് കൂടിനിന്ന കോൺഗ്രസ് പ്രവർത്തകരെ അഭിവാദ്യംചെയ്തു. പ്രവർത്തകരും തിരിച്ച് അദ്ദേഹത്തെ അഭിവാദ്യംചെയ്തു.
പാർട്ടിയാണല്ലോ തീരുമാനിക്കുന്നത്- ഉമ്മൻചാണ്ടി
രാജ്നാഥ് സിങ് അദ്ദേഹത്തിന്റെ പാർട്ടിയുടെ തീരുമാനം അനുസരിക്കുന്നതുപോലെ ഞാനും എന്റെ പാർട്ടി തീരുമാനം അനുസരിക്കുകയാണെന്ന് ഉമ്മൻചാണ്ടി. പാർട്ടി നിർദേശിച്ചത് അനുസരിച്ചാണ് ഞാൻ മത്സരിക്കുന്നത്. മത്സരിക്കണോ വേണ്ടയോയെന്ന് നിശ്ചയിക്കുന്നത് പാർട്ടിയാണ്- ഉമ്മൻ ചാണ്ടി പറഞ്ഞു.
Content Highlights: Kerala Assembly Election 2021- rajnath singh