ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല | ഫോട്ടോ: വി.കെ. അജി മാതൃഭൂമി
ന്യൂഡൽഹി : നേമത്ത് ഉമ്മന്‍ചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡില്‍ ആലോചന. കരുത്തരായ നേതാക്കള്‍ ഇറങ്ങിയാല്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തി. കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് സിപിഎമ്മാണെന്ന പ്രചാരണത്തിന് മുനയൊടിക്കുന്നത് മലബാറില്‍ ഗുണം ചെയ്യുമെന്നും ഹൈക്കമാൻഡ് ചിന്തിക്കുന്നുണ്ട്.
രമേശ് ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ നേമത്ത് സ്ഥാനാര്‍ഥിയായാല്‍ സംസ്ഥാനത്തെങ്ങും യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടാവാന്‍ സാധ്യതയുണ്ട്. മലബാറില്‍ അനുകൂലമായ സാധ്യത ഇത്‌കൊണ്ട് ഉണ്ടാക്കിയെടുക്കാമെന്നുമാണ് കോൺഗ്രസ്സിൻറെ നിഗമനം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും തിരിച്ചടി നേരിട്ടിരുന്നു. ഉമ്മന്‍ചാണ്ടിയോ ചെന്നിത്തലയോ നേമത്ത് മത്സരിക്കുന്നതിലൂടെ ന്യൂനപക്ഷത്തെ തിരികെ കൊണ്ടുവരാനാകുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തല്‍.
അതേസമയം നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് കെ. മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. മുരളീധരന് ഇളവ് നല്‍കിയാല്‍ മറ്റുള്ളവര്‍ക്കും ഇളവ് നല്‍കേണ്ട സാഹചര്യമുണ്ടാക്കും. അടൂര്‍ പ്രകാശും സുധാകരനും മത്സര രംഗത്തേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ച സ്ഥിതിക്ക് മുരളീധരന് മാത്രമായി ഇളവു നല്‍കാാനവില്ലെന്ന ധാരണയുമുണ്ട്.
content highlights: Oommenchandy and Ramesh Chennithala names suggested for Nemom constituency
Related Video