വാളയാർ അമ്മ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ | ഫോട്ടോ: ശംഭു വി.എസ്|മാതൃഭൂമി
കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ലഭിച്ചത് ആയിരത്തിലേറെ വോട്ടുകള്‍.
ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് ഇവര്‍ക്ക് ലഭിച്ചത്. ധര്‍മടത്ത് മത്സരിക്കാന്‍ ആകെ ഒമ്പത് സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. നോട്ടയ്ക്കും മുന്നൂറോളം വോട്ട് ലഭിച്ചിട്ടുണ്ട്.
ധര്‍മടം മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ധര്‍മടത്ത് മത്സരിക്കാനെത്തിയത്. മക്കളുടെ മരണത്തില്‍ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, കേസിലെ സി.ബി.ഐ. അന്വേഷണം തുടങ്ങി സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നായിരുന്നു വാളയാര്‍ അമ്മയുടെ ആരോപണം. നീതി നിഷേധിക്കപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞിരുന്നു.
കുട്ടികളുടെ മരണത്തിന്റെ പ്രതീകാത്മകമായി കുഞ്ഞുടുപ്പുകള്‍ ഉയര്‍ത്തിയാണ് വാളയാര്‍ അമ്മ വോട്ട് ചോദിച്ചത്. ഉടുപ്പ് ആയിരുന്നു തിരഞ്ഞെടുപ്പ് ചിഹ്നം.