ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും മുൻ ക്രിക്കറ്റ് താരവും മന്ത്രിയുമായ നവജോത് സിങ് സിദ്ധുവും തമ്മിലുള്ള ശീതയുദ്ധം വീണ്ടും തെരുവിലേക്ക്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സിദ്ധുവിന്റെ ’ഉത്തരവാദിത്തമില്ലാത്ത നടപടികൾ’ കോൺഗ്രസിന് ദോഷകരമായെന്ന് തുറന്നടിച്ച് അമരീന്ദർ സിങ് രംഗത്തെത്തി.
’പഞ്ചാബ് വിനോദ സഞ്ചാര-സാംസ്കാരിക മന്ത്രിയായ സിദ്ധുവുമായി തനിക്ക് അഭിപ്രായവ്യത്യാസങ്ങൾ ഇല്ല. എന്നാൽ, അദ്ദേഹത്തിന്റെ ഉള്ളിൽ മുഖ്യമന്ത്രിയാകാനുള്ള അത്യാഗ്രഹമുണ്ട്. സിദ്ധു യഥാർഥ കോൺഗ്രസുകാരനായിരുന്നെങ്കിൽ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നില്ല ബുദ്ധിമുട്ടുകൾ പറയേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ നടപടി പാർട്ടിക്ക് ദോഷമാണ്. സിദ്ധുവിനെതിരെ പാർട്ടി ഹൈക്കമാൻഡ് നടപടി കൈക്കൊള്ളണം. അച്ചടക്കലംഘനം കോൺഗ്രസ് അംഗീകരിക്കില്ല- അമരീന്ദർ തുറന്നടിച്ചു.
2015-ൽ നടന്ന പോലീസ് വെടിവെപ്പിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാത്തത് സംബന്ധിച്ചാണ് ബട്ടിൻഡയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സിദ്ധു ആരോപണം ഉന്നയിച്ചത്. കുറ്റക്കാർക്കെതിരേ നടപടി എടുത്തില്ലെങ്കിൽ താൻ മന്ത്രിസഭയിൽനിന്ന് രാജിവെക്കുമെന്നുവരെ അന്ന് സിദ്ധു പ്രസംഗിച്ചു. കോൺഗ്രസ് സ്ഥാനാർഥി അമരീന്ദർ സിങ് രാജയ്ക്കായി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് തന്റെ ക്യാപ്റ്റൻ എന്ന പരാമർശവുമായി കഴിഞ്ഞവർഷം സിദ്ധു രംഗത്തെത്തിയതും അമരീന്ദർ സിങ്ങിനെ ചൊടിപ്പിച്ചിരുന്നു. പാകിസ്താൻ സന്ദർശനത്തിനിടെ അവിടുത്തെ കരസേനാ മേധാവിയെ സിദ്ധു ആശ്ലേഷിച്ചതിനെയും അമരീന്ദർ വിമർശിച്ചിരുന്നു.
content highlights: Navjot Singh Sidhu wants ti be the next chief minister alleges amarinder singh