
മോൻസൺ മാവുങ്കൽ Photo: facebook.com|DrMonsonMavunkal
കൊച്ചി: 'പുരാവസ്തുവിന്റെ പേരിലുള്‍പ്പടെ കോടികള്‍ തട്ടിയ മോന്സണ് മാവുങ്കല്‍...' -കോടതിയില്‍ ക്രൈംബ്രാഞ്ച് നല്കിയ വിശേഷണമാണിത്. പക്ഷേ, മോണ്സണ് തട്ടിയ കോടികള്‍ എവിടെ...? ബാങ്ക് അക്കൗണ്ടുകള്‍ ഏറെക്കുറെ ശൂന്യമാണ്. വീട്ടില്‍നിന്നും പണമൊന്നും കണ്ടെടുത്തിട്ടുമില്ല. ആരുടെയൊക്കെയോ ബിനാമിയാണോ മോന്സണ് എന്ന സംശയവും ഇതോടൊപ്പം ഉയരുന്നു.
ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് തട്ടിയത് 6.27 കോടി രൂപയാണ്. പത്തനംതിട്ട സ്വദേശി രാജീവില്‍ നിന്ന് 1.62 കോടിയും. ഇതിനു പുറമേ കോഴിക്കോട് സ്വദേശി യാക്കൂബില്‍ നിന്നുള്‍പ്പെടെ ആറുപേരില്‍ നിന്ന് തട്ടിയത് 10 കോടി രൂപയോളവും. ഇങ്ങനെ പരാതി വന്നതു മാത്രം 18 കോടിയോളം രൂപയുണ്ട്. ഇതിനു പുറമേയാണ് വിദേശനിര്‍മിത ആഡംബര കാറുകളുടെ പേരിലുള്ള തട്ടിപ്പിലെ കോടികള്‍.
പക്ഷേ, ഈ തുകയൊക്കെ എവിടെ പോയെന്ന് ക്രൈംബ്രാഞ്ചിന് സൂചന പോലും ലഭിച്ചിട്ടില്ല. വിദേശനിര്‍മിത കാറില്‍ നോട്ടെണ്ണല്‍ യന്ത്രം കണ്ടെടുത്തതിലൂടെ അന്വേഷണ സംഘത്തിന് ലഭിച്ച സൂചന ഇയാള്‍ പണം നേരിട്ട് കൈകാര്യം ചെയ്യുകയായിരുന്നു എന്നാണ്. ബാങ്ക് ഇടപാടുകളോ ഡിജിറ്റല്‍ ഇടപാടുകളോ നടന്നാല്‍ രേഖയാവും എന്നതാവാം കാരണം.
മോന്സണ് ബിനാമി?
പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കല്‍ ബിനാമിയെന്ന് സംശയമുയരുന്നു. കോടിക്കണക്കിന് രൂപ മോന്‍സണിലൂടെ കൈമറിഞ്ഞതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഈ തുകയുടെ ഉറവിടം തേടിയാണ് ബുധനാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പ്രധാന നീക്കങ്ങള്‍.
ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ, ഇവര്‍ സഹായങ്ങള്‍ ചെയ്തു നല്‍കിയോ എന്നീ കാര്യങ്ങളിലും വരുംദിവസങ്ങളില്‍ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. വ്യാജ രേഖകള്‍ എങ്ങനെയുണ്ടാക്കി, പുരാവസ്തുക്കള്‍ എവിടെനിന്ന് എത്തിച്ചു, സാമ്പത്തിക സ്രോതസ്സ്, തട്ടിപ്പിലൂടെ ലഭിച്ച പണം എന്തുചെയ്തു എന്നീ വിവരങ്ങളാണ് അന്വേഷണം സംഘം ചോദിച്ചറിയുന്നത്.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ പറയുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രത്യേക ചോദ്യാവലിയുമായാണ് സംഘം ചോദ്യം ചെയ്യലിന് തയ്യാറെടുത്തത്. എസ്.പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ചോദ്യംചെയ്തത്. മോന്‍സന്റെ സുഹൃത്തുക്കളെയും സുരക്ഷാ ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. തങ്ങള്‍ക്ക് തട്ടിപ്പില്‍ പങ്കില്ലെന്നാണ് ഇവരുടെ മൊഴി. പരാതിക്കാരില്‍ നിന്ന് ബുധനാഴ്ച ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടി. ചില രേഖകള്‍ ഇവര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
കലൂരിലെയും ചേര്‍ത്തലയിലെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. കലൂരിലെ വീട്ടില്‍ മോന്സണ് സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ സംഘം എടുത്തുമാറ്റിയിട്ടുണ്ട്. വീട്ടില്‍നിന്ന് ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വയനാട്ടിലെ എസ്റ്റേറ്റ്ഭൂമി പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് ഒരു കോടി 68 ലക്ഷം രൂപ മോന്സണ് തട്ടിയെടുത്തുവെന്ന് പരാതി നല്കിയ രാജീവിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
പുരാവസ്തു തട്ടിപ്പ് തെളിഞ്ഞതിനാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തിയേക്കും. അതേസമയം 'സംസ്കാര' ടെലിവിഷന്‍ ചാനലിന്റെ ചെയര്മാന് എന്ന പേരില്‍ മോന്സണ് തട്ടിപ്പ് നടത്തിയത് കാണിച്ച് ഉടമകള്‍ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ശില്പങ്ങളുണ്ടാക്കി നല്കിയ സുരേഷും പരാതി നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയിലും പിടി
പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം നീളുന്നത് പ്രതിയുടെ ഡല്‍ഹി ബന്ധങ്ങളിലേക്ക്. മോന്സണ് മാവുങ്കലിന്റെ ഡല്‍ഹിയിലെ രാഷ്ട്രീയ ബന്ധങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ചില നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. ഇതിലേക്ക് അന്വേഷണം എത്തിയാല്‍ കുരുക്കിലാക്കുക ഡല്‍ഹിയില്‍ രാഷ്ട്രീയരംഗത്തെ ചില പ്രമുഖരാകും.
പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാര്‍ ഡല്‍ഹിയിലെ മോന്‍സന്റെ ബന്ധങ്ങള്‍ കണ്ട് ബോധിച്ചിരുന്നു. ഡല്‍ഹിയിലെത്തിയ മോന്‍സണെ കൊണ്ടുപോകുന്നതിനായി രണ്ട് പോലീസ് വാഹനങ്ങള്‍ എത്തിയതാണ് പരാതിക്കാര്‍ കണ്ടത്. ഈ വാഹനങ്ങള്‍ ശരിക്കുള്ള പോലീസ് വാഹനമാണെങ്കിലും അല്ലെങ്കിലും ഇത്തരം ഒരു വാഹനം ഡല്‍ഹി വിമാനത്താവളത്തിന് പുറത്ത് എത്തിക്കുന്നതിന് വലിയ ബന്ധങ്ങള്‍ വേണം.
യഥാര്‍ഥ പോലീസ് വാഹനമെങ്കില്‍, ഇത് ഒരു സ്വകാര്യവ്യക്തിയെ കൊണ്ടുവരാനായി എത്തണമെങ്കില്‍ ഉന്നതര്‍ വിചാരിക്കണം. ഭരണത്തില്‍ പിടിയുള്ള ഏതെങ്കിലും രാഷ്ട്രീയ നേതാക്കളുമായോ, അല്ലെങ്കില്‍ പോലീസ് ഉന്നതരുമായോ ബന്ധം ഉണ്ടെങ്കിലേ ഇത്തരം വാഹനം ഉപയോഗിക്കാന്‍ കഴിയൂ.
മോന്സണ് ഗ്രീന്‍ ചാനല്‍ വഴി ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പരാതിക്കാരായ യാക്കൂബ് പുറായിലിനെയും അനൂപിനെയും പുറത്തിറക്കി എന്നതാണ് പരാതിയില്‍ പറയുന്ന മറ്റൊരു ആരോപണം. മോന്‍സണെ പോലുള്ള വ്യക്തിക്ക് ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ എന്ത് പ്രത്യേകതയാണുള്ളത്. ഇതിനായി വിമാനത്താവളത്തിലെ ഏത് ഉദ്യോഗസ്ഥരാണ് സഹായിച്ചത് എന്നും അന്വേഷിക്കേണ്ടി വരും.
വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് ഇവരെ കൊണ്ടുപോകാന്‍ എത്തിയതും രണ്ട് പോലീസ് വാഹനങ്ങളാണ്. വാഹനത്തില്‍ പോലീസ് ഉദ്യോഗസ്ഥരുമുണ്ടായി. ഇവര്‍ ഇടപെട്ടായിരുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ പരാതിക്കാര്‍ക്ക് മുറിയെടുത്തു നല്കിയതും മറ്റും.
എന്‍.എല്‍. 10 രജിസ്ട്രേഷന് വാഹനമാണ് എത്തിയതെന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്‍.എല്‍.-10 രജിസ്ട്രേഷന് നാഗാലാന്‍ഡ് കൊഹിമ ആര്.ടി.ഒ.യ്ക്ക് കീഴില്‍ വരുന്നതാണ്. സര്‍ക്കാരിന്റെ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കാണ് ഈ രജിസ്ട്രേഷനില്‍ നമ്പര്‍ നല്‍കുന്നത്. അങ്ങനെയെങ്കില്‍ ഈ വാഹന നമ്പര്‍ വ്യാജമാകാനാണ് സാധ്യത. അതല്ല, ഡി.എല്‍. എന്നത് പരാതിക്കാര്‍ എന്‍.എല്‍. എന്ന് തെറ്റിധരിച്ചതാണെങ്കില്‍ ഇത് ഡല്‍ഹി വാഹനങ്ങളായിരിക്കും. മോന്‍സണിനായി ഡല്‍ഹിയില്‍ ആള്‍മാറാട്ടം നടത്താനും വാഹനങ്ങള്‍ ഒരുക്കി നല്‍കാനുമെല്ലാം ആളുണ്ടെങ്കില്‍ അവിടെ ഇയാള്‍ക്കായി പ്രവര്‍ത്തിക്കാന്‍ വന്‍സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു വേണം കരുതാന്‍.
എഫ്.ഐ.ആര്. ഒളിപ്പിച്ച് ക്രൈംബ്രാഞ്ച്
മോന്സണ് മാവുങ്കലിനെതിരേയുള്ള പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്.) ഒളിപ്പിച്ച് ക്രൈംബ്രാഞ്ച്. രജിസ്റ്റര്‍ ചെയ്യുന്ന പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ പൊതു രേഖയാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വകവെക്കാതെയാണിത്. കേസില്‍ കേന്ദ്ര ഇന്റലിജന്‍സ് ഉള്‍പ്പടെ ക്രൈംബ്രാഞ്ച് എഫ്.ഐ. ആര്. തിരയുമ്പോഴാണ് പോലീസിന്റെ വെബ്സൈറ്റില്‍ എഫ്.ഐ.ആര്. അപ്ലോഡ് ചെയ്യാത്തത്. ലൈംഗിക അതിക്രമങ്ങള്‍, പോക്സോ കേസുകള്‍, കലാപം, തീവ്രവാദം തുടങ്ങിയ 'സെന്‍സിറ്റീവ്' സ്വഭാവമുള്ള കേസുകളുടേതൊഴിച്ചുള്ള പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ പൊതു രേഖയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം.
പിടിച്ചത് ആനക്കൊമ്പോ?
മോന്‍സണ്‍ന്റെ കലൂരിലെ വീട്ടില്‍നിന്ന് ആനക്കൊമ്പുകള്‍ പോലിരിക്കുന്ന വസ്തുക്കള്‍ വനംവകുപ്പ് പിടിച്ചെടുത്തു. നാലു കൊമ്പുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇവ വ്യാജമാണെന്നാണ് കരുതുന്നത്. ഒട്ടകത്തിന്റെ എല്ല് നിറംമാറ്റി ആനക്കൊമ്പ് ആക്കിയതെന്നാണ് മോന്‍സന്റെ മൊഴി. ഇത് സ്ഥിരീകരിക്കുന്നതിനായി പരിശോധനയ്ക്ക് അയയ്ക്കുമെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജിയോ ബേസില്‍ പോള്‍ പറഞ്ഞു. ആറ്് ശംഖുകളും കണ്ടെടുത്തിട്ടുണ്ട്.
Content Highlights: Monson Mavunkal fraud and Benami Transactions