കൊടുങ്ങല്ലൂർ: മുനമ്പത്തുനിന്ന് സ്ത്രീകളും കുട്ടികളുമടക്കം 230 പേർ ന്യൂസീലൻഡിലേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. മനുഷ്യക്കടത്തിലെ പ്രധാനി തമിഴ്‌നാട് തിരുവാളൂർ സ്വദേശിയും കോവളം വേങ്ങാനൂരിൽ താമസക്കാരനുമായ ശ്രീകാന്ത്, മറ്റൊരു കണ്ണിയായ ഡൽഹി സ്വദേശി രവീന്ദ്രൻ എന്നിവരും ന്യൂസീലൻഡിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു.
സംഘത്തിലുൾപ്പെട്ട 400-ഓളം പേരിൽ ബാക്കിയുള്ളവർ സ്വദേശങ്ങളിലേക്ക് മടങ്ങിയതായാണ് വിവരം. കൊടുങ്ങല്ലൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 52 ബാഗുകളും മനുഷ്യക്കടത്ത് സംഘത്തിന്റേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
കുടുംബമായെത്തിയവരിൽ എല്ലാവർക്കും പോകാൻ കഴിഞ്ഞിട്ടില്ല. ചിലരുടെ ഭാര്യമാർക്ക് പോകാൻ കഴിഞ്ഞപ്പോൾ ഭർത്താക്കന്മാർക്ക് പോകാൻ കഴിഞ്ഞില്ല. അതുപോലെ പലരുടെയും കുട്ടികൾക്കും പോകാൻ കഴിഞ്ഞിട്ടില്ല. സ്ഥലക്കുറവും ഭാരക്കൂടുതലും കാരണമാണ് ബാഗുകൾ ഉപേക്ഷിച്ചത്.
ഗുരുവായൂർ, കൊടുങ്ങല്ലൂർ, ചോറ്റാനിക്കര, ചെറായി എന്നിവിടങ്ങളിൽ താമസിച്ചാണ് സംഘം മുനമ്പത്ത് ഒത്തുകൂടിയത്. കടൽകടന്നവരിൽ 80 പേർ ശ്രീലങ്കൻ അഭയാർഥികളും മറ്റുള്ളവർ ഡൽഹിക്കാരുമാണ്. ഒരാളിൽനിന്ന് ഒന്നരലക്ഷംരൂപവീതം വാങ്ങി മൂന്നുലക്ഷം രൂപ ശമ്പളം ഉറപ്പിച്ചാണ് കൊണ്ടുപോയിരിക്കുന്നത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് കൊടുങ്ങല്ലൂർ സി.ഐ. പി.കെ. പദ്മരാജൻ പറഞ്ഞു.
മനുഷ്യക്കടത്തിന്റെ പ്രധാന ഏജന്റുമാരായ ശ്രീകാന്തും സംഘവും നവംബർ, ഡിസംബർ മാസങ്ങളിൽ കൊടുങ്ങല്ലൂരിലെ ഹോട്ടലുകളിൽ മാറിമാറി താമസിച്ചതായി തെളിവുലഭിച്ചു. കൊടുങ്ങല്ലൂരിൽനിന്നുമുള്ള പോലീസ് സംഘം തമിഴ്‌നാട്ടിലെത്തി അന്വേഷണം നടത്തി മടങ്ങിയെത്തിയിട്ടുണ്ട്.
ശ്രീകാന്ത് സഞ്ചരിച്ചിരുന്ന കാറിന്റെ രജിസ്‌ട്രേഷൻ തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് കൊടുങ്ങല്ലൂർ പോലീസ് തമിഴ്‌നാട്ടിൽ അന്വേഷണം നടത്തിയത്. കോയമ്പത്തൂരിന് സമീപം അവിനാശി ടി.എൻ. പാളയത്ത് പാണ്ഡ്യരാജന്റെ പേരിലുള്ളതാണ് കാർ.
അവഗണിച്ചത് മൂന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍
മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതെ പോലീസ് കുഴങ്ങുമ്പോള്‍ നേരത്തെ നല്‍കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് പ്രസക്തിയേറുന്നു. തീരദേശസുരക്ഷ സംബന്ധിച്ച് സമീപകാലത്ത് ഇന്റലിജന്‍സ് മൂന്ന് റിപ്പോര്‍ട്ടുകള്‍ പോലീസിന് നല്‍കിയിരുന്നു.
കേരളത്തിന്റെ തീരത്ത് നിലവിലുളള സുരക്ഷാസംവിധാനം മതിയാവില്ലെന്ന് ചൂണ്ടിക്കാട്ടുന്നതാണ് എല്ലാ റിപ്പോര്‍ട്ടുകളും. കേരള തീരത്ത് കൂടുതല്‍ നിരീക്ഷണം വേണമെന്നും അല്ലാത്തപക്ഷം അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ പോലീസ് വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നാണ് മുനമ്പം മനുഷ്യക്കടത്ത് കേസ് തെളിയിക്കുന്നതെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
തീരദേശ സുരക്ഷ സംബന്ധിച്ച് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ പ്രധാന്യത്തോടെ ചൂണ്ടിക്കാട്ടുന്നത് ബോട്ടുകളുടെ വിവരങ്ങളാണ്. കേരള തീരത്ത് സ്ഥിരമായും അല്ലാതെയും എത്തുന്ന ബോട്ടുകളുടെ എണ്ണം എടുക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ബോട്ടുകളുടെ വിവരങ്ങള്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ ബന്ധിപ്പിക്കണം. ബോട്ടുകളുടെ നിറം മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കണം, ബോട്ടുകളില്‍ സഞ്ചരിക്കുന്നവരുടെ വിവരങ്ങള്‍ പരമാവധി ശേഖരിക്കാന്‍ ശ്രമിക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്.
കേരളത്തിലെ ഹാര്‍ബറുകളില്‍ ദിവസവും വന്നുപോകുന്നത് ആയിരക്കണക്കിന് ബോട്ടുകളാണ്. മനുഷ്യക്കടത്ത് നടന്ന മുനമ്പം ഹാര്‍ബറില്‍ ദിവസേന കുറഞ്ഞത് 700 ബോട്ടുകളെങ്കിലും എത്തുന്നു. എന്നാല്‍, ഈ ബോട്ടുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പലപ്പോഴും രേഖപ്പെടുത്താനാകുന്നില്ല.
ഹാര്‍ബറില്‍ അടുക്കാതെ തീരത്തോട് ചേര്‍ന്ന് കടന്നുപോകുന്ന ബോട്ടുകളുമുണ്ട്. ഇവയില്‍നിന്ന് ചെറിയ വഞ്ചികളിലും മറ്റും ആളുകളെയും സാധനങ്ങളും തീരത്തെത്തിക്കാനും ശ്രമങ്ങള്‍ നടക്കാറുണ്ട്. ഇതെല്ലാം കണ്ടെത്തി വേണ്ട നട പടികള്‍ സ്വീകരിക്കാന്‍ കൂടുതല്‍ കാര്യക്ഷമമായ പരിശോധനാ സംവിധാനം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കിഴക്കന്‍ തീരത്തും മനുഷ്യക്കടത്ത്
ദക്ഷിണേന്ത്യയുടെ കിഴക്കന്‍ തീരം വഴിയും മനുഷ്യക്കടത്ത് നടന്നതായി സൂചന. ബംഗാള്‍ ഉള്‍ക്കടലിലൂടെയും ഓസ്‌ട്രേലിയയിലേക്കും ക്രിസ്മസ് ദ്വീപിലേക്കും മനുഷ്യക്കടത്ത് നടന്നതായാണ് സംശയിക്കുന്നത്. ഇതുസം ബന്ധിച്ച് അന്വേഷിക്കുമെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ഇതിന് തമിഴ്‌നാട് പോലീസിന്റെ സഹായം തേടും.
മനുഷ്യക്കടത്ത് സംഭവത്തില്‍ രണ്ടോ മൂന്നോ ദിവസത്തിനകം നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഘത്തിനു ബോട്ട് വാങ്ങി നല്‍കിയ രണ്ട് ഇടനിലക്കാര്‍ മുനമ്പം പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. മാല്യങ്ക, പള്ളിപ്പുറം സ്വദേശികളാണിവര്‍.
മുനമ്പം സ്വദേശിയില്‍നിന്ന് ദയാമാതാ എന്ന മീന്‍പിടിത്ത ബോട്ട് മുഖ്യപ്രതി ശ്രീകാന്തന്‍ വാങ്ങിയത് ഈ ഇടനിലക്കാര്‍ മുഖേനയാണെന്ന് പോലീസ് പറഞ്ഞു. നാലുപേര്‍ കൂടി ഇതില്‍ ഇടനില വഹിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു.
content highlights: Human trafficking; 230 people were transported to New zealand, police confirmed