തിരുവനന്തപുരം: വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ അഞ്ചുപേർ അറസ്റ്റിൽ. തൃശ്ശൂർ കടങ്ങോട് വീട്ടിൽ അനിൽകുമാർ(42), ഒല്ലൂക്കര മണ്ണുത്തി മംഗലശ്ശേരി വീട്ടിൽ റിയാസ്(36), വെള്ളിയാലിക്കൽ കണിമംഗലം തോട്ടുങ്കൽ വീട്ടിൽ നവീൻ(29), ആലപ്പറ കണ്ണറ പയ്യംകൂട്ടിൽ സതീഷ്(40), പേരാമംഗലം ആലംപാണ്ടിയത്ത് വീട്ടിൽ മനു എന്നു വിളിക്കുന്ന സനോജ്(21) എന്നിവരെയാണ് സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെ ഫോർട്ട് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 4.20 ഓടെയായിരുന്നു മോഷണം. തൃശ്ശൂരിൽ നിന്നും തീവണ്ടിയിൽ എത്തിയ ബിജുവിനെ ആക്രമിച്ച് ഒന്നരക്കിലോയോളം സ്വർണം തട്ടിയെടുക്കുകയായിരുന്നു. തീവണ്ടിയിൽ വന്നിറങ്ങി കാറിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
റിയാസ്, സനോജ് എന്നിവർ ബിജുവിനെ ആക്രമിച്ച കാറിലുണ്ടായിരുന്നവരാണ്. ഇവരാണ് വാഹനത്തിന്റെ ചില്ലുകൾ തകർത്തതും സ്വർണം എടുത്തതും. അഞ്ച് പേരാണ് ബിജുവിനെ തടഞ്ഞുനിർത്തിയ സംഘത്തിലുണ്ടായിരുന്നത്. ഇതിനൊപ്പം മറ്റൊരു കാറിലും ഇവരുടെ കൂട്ടാളികളുണ്ടായിരുന്നു. നവീൻ, സതീഷ് എന്നിവർ ഈ വാഹനത്തിലാണുണ്ടായിരുന്നത്.
അനിൽകുമാർ പത്ത് വർഷത്തിലേറെയായി ബിജുവിന്റെ ജ്യൂവലറിയിലെ പണിക്കാരനായിരുന്നു. തിരുവനന്തപുരത്ത് ബിജുവിനുണ്ടായിരുന്ന സ്ഥാപനം നിർത്തിയതോടെ അരുമനയിലെ ജ്യൂവലറിയിൽ ഇയാൾക്ക് ജോലി വാങ്ങി നൽകിയതും ബിജുവാണ്. ബിജു സ്വർണവുമായി വരുന്നതിന്റെ കൃത്യമായ വിവരങ്ങൾ അനിൽകുമാറിന് അറിയാമായിരുന്നു. ഈ വിവരങ്ങളും ബിജുവിന്റെ ചിത്രവുമടക്കം മോഷണ സംഘത്തിന് നൽകിയത് അനിൽകുമാറാണ്.
ബിജു തൃശ്ശൂരിൽ നിന്നും തീവണ്ടിയിൽ കയറിയത് ഉറപ്പാക്കിയ ശേഷമാണ് സംഘം കാറിൽ തിരുവനന്തപുരത്തേക്ക് തിരിച്ചത്. ആദ്യം റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് വച്ച് സ്വർണം തട്ടിയെടുക്കാനാണ് പദ്ധതിയിട്ടതെങ്കിലും ഇവിടത്തെ തിരക്കിനെ തുടർന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് മോഷ്ടിക്കാനുപയോഗിച്ച വാഹനം നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച് പല സംഘങ്ങളായി ഇവർ തൃശ്ശൂരിലേക്ക് പോവുകയായിരുന്നു.
വാഹനത്തിന്റെ വിവരങ്ങളും നഗരത്തിലെ പല സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയത്. ബിജുവിൽ നിന്നും ലഭിച്ച അനിൽകുമാറിനെക്കുറിച്ചുള്ള വിവരങ്ങളും സംഘത്തിന് സാഹയകമായി. വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരടക്കം ഇനിയും പ്രതികളെ പിടികൂടാനുണ്ട്.
എ.സി.മാരായ പ്രതാപൻ നായർ, പ്രമോദ് കുമാർ, ശിവസുതൻ പിള്ള, സി.ഐ. മനോജ് ടി., ഷാഡോ എസ്.ഐ.മാരായ യശോധരൻ, ലഞ്ചു ലാൽ, അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
മോഷണം ഏറെ നാളത്തെ ആസൂത്രണത്തിനുശേഷം
സ്വർണവ്യാപരിയായ ബിജുവിൽ നിന്ന് സ്വർണം കവരാൻ തൃശൂരിൽ നിന്നുള്ള സംഘം എത്തിയത് കൃത്യമായ ആസുത്രണത്തോടെ. മോഷണം നടന്നതിന് ഒരാഴ്ച മുമ്പും സംഘത്തിലുള്ളവർ കാറിൽ തിരുവനന്തപുരത്തെത്തിയിരുന്നു. എന്നാൽ, അന്ന് മോഷണം നടത്താതെ മടങ്ങി.
തീവണ്ടിയിൽ ഇവർ ബിജുവിനൊപ്പം നേരത്തേ സഞ്ചരിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബിജുവിന്റെ യാത്ര ഇവർ കുറേ നാളായി നിരീക്ഷിച്ച് വരികയായിരുന്നു. എല്ലാ ആഴ്ചയിലും രണ്ടുദിവസം ബിജു തൃശ്ശൂരിൽ നിന്നും സ്വർണം വാങ്ങി തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. വിവിധ ആഭരണക്കടകളിലേക്കുള്ള സ്വർണമാണ് ഇങ്ങനെയെത്തിക്കുന്നത്.
മോഷണം നടന്ന ദിവസം രണ്ട് കാറുകളിലാണ് സംഘം എത്തിയത്. ഒരു സംഘം നേരത്തെതന്നെ തൃശ്ശൂരിൽനിന്ന് തിരുവനന്തപുരത്തെത്തിയിരുന്നു. തുടർന്ന് ബിജു ഗുരുവായൂർ-എഗ്മോർ എക്സപ്രസിൽ കയറിയെന്ന് ഉറപ്പാക്കുകയാണ് രണ്ടാമത്തെ സംഘം തിരിച്ചത്. ഈ സംഘമാണ് മോഷണം നടത്തിയത്.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ െവച്ച് രണ്ടു സംഘങ്ങളും കണ്ടുമുട്ടി. ബിജു കാർ എടുക്കാനായി പാർക്കിങ് സ്ഥലത്ത് എത്തുമ്പോൾ സ്വർണം തട്ടിയെടുക്കാനായിരുന്നു പദ്ധതി. ബിജു എത്തിയപ്പോൾ സംഘത്തിലുള്ളവർ റെയിൽവേസ്റ്റേഷനുള്ളിലും ഉണ്ടായിരുന്നു. എന്നാൽ, പാർക്കിങ് സ്ഥലത്ത് പോലീസും കൂടുതൽ അളുകളും ഉണ്ടായിരുന്നതിനാൽ പദ്ധതി പാളി.
തുടർന്ന് ബിജുവിനെ ഇവർ പിന്തുടർന്നു. പ്രധാന പാതയിൽനിന്നു തിരക്കൊഴിഞ്ഞ റോഡിലേക്ക് തിരിഞ്ഞതോടെ വാഹനം തടഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കാറിന്റെ ചില്ലുകൾ തകർത്ത ശേഷം മുളകുപൊടിയെറിഞ്ഞായിരുന്നു മോഷണം. മോഷ്ടാക്കളെല്ലാം മങ്കിക്യാപ്പ് കൊണ്ട് മുഖം മറച്ചിരുന്നു.
സംഘത്തിലെ പ്രധാനികളാണ് പിടിയിലായ റിയാസും സനോജും. ഇവർക്കൊപ്പം മോഷണം ആസൂത്രണം ചെയ്ത ചിലരെക്കൂടി പിടകിട്ടാനുണ്ട്. ഇവർ ഇത്തരത്തിൽ നേരത്തെ മോഷണം നടത്തിയിട്ടുണ്ടോ എന്നുള്ള വിവരങ്ങളും പോലീസ് ശേഖരിച്ച് വരികയാണ്. മറ്റ് പ്രതികളെക്കൂടി കിട്ടിയാലേ മോഷണം പോയ സ്വർണം കണ്ടെത്താനാവുകയുള്ളൂ.
Content Highlights: gold robbery