തൃശ്ശൂർ: പ്രണയത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവതിയുടെ സഹോദരന്റെ കുത്തേറ്റ് യുവാവിന് ഗുരുതരപരിക്ക്. തലോരിൽ താമസിക്കുന്ന പുതൂർക്കര സ്വദേശിയും സുവിശേഷപ്രചാരകനുമായ നിധിനാ(25)ണ് കുത്തേറ്റത്. പാലക്കാട് സ്വദേശി ജോയൽ ആണ് കുത്തിയതെന്ന് പോലീസ് പറഞ്ഞു. കുത്തിയശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു.
അയ്യന്തോൾ അമർജ്യോതി പാർക്കിന് മുൻവശത്താണ് സംഭവം. ജോയലിെൻറ സഹോദരിയുമായി നിധിൻ പ്രണയത്തിലായിരുന്നു. ഇതുസംബന്ധിച്ച് ചർച്ചയ്ക്കായി നിധിനെ വിളിച്ചുവരുത്തിയതാണെന്ന് പറയുന്നു. നിധിൻ സുഹൃത്ത് രാകേഷിനും രാകേഷിന്റെ ഭാര്യ മഞ്ജുവിനുമൊപ്പമാണ് എത്തിയത്. ജോയലിനോടൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. ചർച്ചയ്ക്കിടെ ജോയൽ കത്തികൊണ്ട് നിധിെൻറ വയറ്റിലും പുറത്തും കൈയിലും കുത്തിപ്പരിക്കേൽപ്പിച്ചു.
ജോയലും സുഹൃത്തും ഉടൻ ബൈക്കിൽ രക്ഷപ്പെട്ടു. ചോരവാർന്നുകിടന്ന നിധിനെ രാകേഷും ബഹളംകേട്ട് ഓടിയെത്തിയവരും ചേർന്ന് വെസ്റ്റ്ഫോർട്ട് ആശുപത്രിയിലാക്കി. ആന്തരികാവയവങ്ങൾക്ക് മുറിവേറ്റതിനാൽ വിദഗ്‌ധചികിത്സയ്ക്കായി എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റി. നിധിെൻറ നില ഗുരുതരമാണെന്ന് പറയുന്നു. ജോയലിനെതിരേ വെസ്റ്റ് പോലീസ് കേസെടുത്തു. സംഭവമറിയാൻ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
Content Highlights: dispute over sister's love brother stabbed lover, Thrissur crime news