കൊച്ചി: പനമ്പിള്ളി നഗറിലെ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിലേക്ക് വെടിവെപ്പ് നടത്താൻ ഉപയോഗിച്ചെന്ന് കരുതുന്ന തോക്കും അക്രമിസംഘം ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച അറസ്റ്റിലായ അൽത്താഫിന്റെ ആസാദ് റോഡിലെ താമസസ്ഥലത്തു നിന്നാണ് ബൈക്കും തോക്കും കണ്ടെടുത്തത്.
വെടിവെപ്പ് നടത്തിയ ബിലാലും വിപിനും വ്യാഴാഴ്ചയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇവരെ സഹായിച്ച അൽത്താഫിനെ വെള്ളിയാഴ്ചയാണ് അറസ്റ്റു ചെയ്തത്. ആലുവ സ്വദേശിയായ അൽത്താഫാണ് കാസർകോട് സംഘം നൽകിയ തോക്കുകളും ബൈക്കും ബിലാലിനും വിപിനും എത്തിച്ചത്. ഇയാളിൽ നിന്ന് മോനായിയെക്കുറിച്ചും കാസർകോട്ടെ സംഘത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ ക്വട്ടേഷൻ നൽകിയ മോനായി വിദേശത്തേക്ക് കടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അധോലോക കുറ്റവാളി രവി പൂജാരിയുടെ അനുയായിയാണ് കാസർകോട്ടെ ക്രിമിനൽ സംഘത്തലവനായ മോനായി. ഇയാൾ വ്യാജപാസ്‌പോർട്ട് ഉപയോഗിച്ച് മലേഷ്യയിലേക്ക് കടന്നെന്നാണ് നിഗമനം.
പെരുമ്പാവൂരിലെ ഗുണ്ടാസംഘവുമായി മോനായിക്ക് അടുത്തബന്ധമുണ്ട്. ഇതുവഴിയാണ് വെടിവെപ്പ് നടത്താനായി ബിലാലിനെയും, വിപിൻ വർഗീസിനെയും കണ്ടെത്തിയത്. ഇയാളെ കൊച്ചിയിലെത്തിക്കാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. എന്നാൽ, മോനായിയുടെ യഥാർഥ പേര് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ഇപ്പോഴും സംശയമുണ്ട്. സഹായമൊരുക്കിയ കൊല്ലം സ്വദേശിയായ ഡോക്ടറും വിദേശത്തേക്ക് കടന്നു. കേസിൽ ഇയാളുടെ പങ്ക് വ്യക്തമാണ് എന്നാൽ, ഇയാളെ പ്രതിപ്പട്ടികയിൽ ചേർത്തിട്ടില്ല.
കസ്റ്റഡിയിലുള്ള ബിലാലിനെയും വിപിൻ വർഗീസിനെയും ചോദ്യം ചെയ്യുകയാണ്. അറസ്റ്റിലായ അൽത്താഫിനെക്കൂടി കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ കേസിൽ നിർണായകവിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഡിവൈ.എസ്.പി. ജോസി ചെറിയാൻ, ഇൻസ്പെക്ടർ പി.എസ്. ഷിജി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.
നടിയുടെ പനമ്പള്ളിനഗറിലുള്ള ബ്യൂട്ടിപാർലറിനുനേരെ ഡിസംബർ 15-നാണ് ബൈക്കിലെത്തിയ മുഖംമൂടിധാരികൾ വെടിയുതിർത്തത്. ഇതിന് ഒരുമാസം മുമ്പ് രവിപൂജാരി നടിയെ ഫോണിൽ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. രവിപൂജാരിയെ കേസിൽ മൂന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.
Content Highlights: beauty parlour shooting case