കൊച്ചി: ഇന്ത്യയില്‍ മനുഷ്യക്കടത്ത് കൂടുന്നതായി റിപ്പോര്‍ട്ട്. 2016ല്‍ 19,223 സ്ത്രീകളും കുട്ടികളും മനുഷ്യക്കടത്തിനിരയായെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു. ഇതില്‍ 9,104 കുട്ടികളും 10,119 സ്ത്രീകളുമാണ്. മുന്‍വര്‍ഷത്തേതിനെക്കാള്‍ 25 ശതമാനം വര്‍ധന. കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന 26 ശതമാനവും.
കേരളത്തിലും മനുഷ്യക്കടത്തിനിരയാകുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞവര്‍ഷം സ്ത്രീകള്‍ ഇരകളാകുന്നതില്‍ പത്താംസ്ഥാനത്താണ് കേരളം. 2015ല്‍ 14 സ്ത്രീകളാണ് ഇരകളായതെങ്കില്‍ 2016ല്‍ 176 ആയി. കുട്ടികള്‍ 66ല്‍നിന്ന് 83 ആയി. മുന്‍കാലങ്ങളില്‍ മനുഷ്യക്കടത്ത് തടയാന്‍ നിരീക്ഷണം കുറവായിരുന്നതിനാല്‍ എത്ര പേര്‍ ഇരകളായെന്ന് വ്യക്തമായ കണക്കുകളില്ല.
മനുഷ്യക്കടത്ത്
2015 15,448
2016 19,223
എന്തിന്, രീതികള്‍
* വിനോദസഞ്ചാരത്തിന്റെ മറവില്‍ ലൈംഗിക വ്യാപാരത്തിന്
* മസാജ് പാര്‍ലറുകളിലെ സേവനങ്ങള്‍ക്ക്
* അനാഥാലയങ്ങളില്‍നിന്നും മറ്റും കുട്ടികളെ ദത്തെടുത്ത് മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുന്നു
* കല്യാണത്തിന്റെ മറവില്‍ സ്ത്രീകളെ കടത്തുന്നു
* ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെയും കുട്ടികളെയും വിദേശത്തെത്തിച്ച് വില്‍ക്കുന്നു
സംരക്ഷിക്കാന്‍ വഴികളുണ്ട്
കേരളത്തില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഏജന്‍സികള്‍ തന്നെയുണ്ടെന്നാണ് വിവരം. ജോലിയുള്‍പ്പെടെ മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും പ്രണയത്തിലൂടെയും മറ്റുമാണ് ഇരകളെ കണ്ടെത്തുന്നത്. ഇത് തടയാന്‍ ശക്തമായ ബോധവത്കരണ പരിപാടികളാണ് വേണ്ടത്.
വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും മനുഷ്യക്കടത്ത് വ്യാപകമാണ്. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിന് നിയമങ്ങളും പദ്ധതികളും ഒട്ടേറെയുണ്ട്. ഉജ്ജ്വല സ്‌കീം, നിര്‍ഭയകേരളം സുരക്ഷിതകേരളം, പിങ്ക് പോലീസ് എന്നിവ ചിലതാണ്. ഇവയുടെ പ്രവര്‍ത്തനം ഫലപ്രദമാകുന്നില്ലെന്നാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
നടപടികളുണ്ടാകുന്നില്ല: പി.എം. നായര്‍
കേരളത്തില്‍ മനുഷ്യക്കടത്തു തടയാന്‍ നിയമങ്ങള്‍ ശക്തമല്ല. മസാജ് പാര്‍ലര്‍ പോലുള്ളവ പൂട്ടാനുള്ള നിയമങ്ങളുണ്ടെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തി നിയമനം നടപ്പാക്കുന്നില്ല. വനിതാ കമ്മിഷന്‍, സാമൂഹികനീതി വകുപ്പ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. പഞ്ചായത്തംഗങ്ങള്‍ക്ക് പരിശീലനം നല്‍കി ഇത്തരം സംഭവങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ നടപടിയുണ്ടാകണം. മനുഷ്യക്കടത്തിനെക്കുറിച്ച് വ്യാപക ബോധവത്കരണം ആവശ്യം.
(പ്രോജക്ട് ഡയറക്ടര്‍, ഓള്‍ ഇന്ത്യ നാഷണല്‍ റിസര്‍ച്ച് ഓണ്‍ ഹ്യൂമണ്‍ ട്രാഫിക്)