തിരുവനന്തപുരം: നിപ ഭീഷണിമൂലം മാറ്റിവെച്ച പരീക്ഷകൾ വേഗത്തിൽ നടത്താൻ പി.എസ്.സി. ശ്രമം തുടങ്ങി. ഞായറാഴ്ചകൾകൂടി ഉപയോഗപ്പെടുത്തി ജൂലായിൽ തന്നെ പരീക്ഷകൾ നടത്താനാണ് ആലോചന. ഇതിന് കമ്മിഷൻ യോഗം അനുമതി നൽകി. സ്കൂളുകളുടെ സൗകര്യം കൂടി പരിശോധിച്ചശേഷം തീയതി നിശ്ചയിക്കും.
5.25 ലക്ഷം പേരുള്ള സിവിൽ പോലീസ് ഓഫീസർ, അഞ്ചുലക്ഷം പേരുള്ള കമ്പനി/കോർപ്പറേഷൻ അസിസ്റ്റന്റ് എന്നീ പരീക്ഷകൾ മാറ്റിവെച്ചവയിൽ പെടുന്നു. ഇവ ഉടനെ നടത്തുന്നതിനാണ് പ്രഥമപരിഗണന.
ഭിന്നശേഷിക്കാരുടെ തൊഴിൽസംവരണം നാല് ശതമാനമാക്കി ഉയർത്തുന്നതിനുള്ള സർക്കാർ നിർദേശം കമ്മിഷൻ യോഗം ചർച്ചചെയ്തു. ഏതൊക്കെ തസ്തികകളിലാണ് സംവരണം നടപ്പാക്കേണ്ടതെന്നും മൊത്തം സംവരണ നിയമനം 50 ശതമാനത്തിൽ കൂടാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അംഗങ്ങൾ സംശയം ഉന്നയിച്ചു. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത തേടി സർക്കാരിന് കത്ത് നൽകാൻ യോഗം തീരുമാനിച്ചു.
കാസർകോട്, വയനാട് ജില്ലകളിലെ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൻ.സി.എ. (ഈഴവ, ഒ.ബി.സി.) വിജ്ഞാപനങ്ങൾക്ക് യോഗ്യതയുള്ളവർ ഇല്ലാത്തതിനാൽ മാതൃ റാങ്ക്പട്ടികയിലെ അർഹതയുള്ള മറ്റു പിന്നാക്ക വിഭാഗക്കാരിൽനിന്ന് നികത്താൻ തീരുമാനിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ടെക്‌സ്റ്റൈൽ ടെക്‌നോളജി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് റിസർച്ച് ഓഫീസർ, കെ.എസ്.ആർ.ടി.സി.യിൽ ലീഗൽ അസിസ്റ്റന്റ് (തസ്തികമാറ്റം) എന്നിവയ്ക്ക് ഓൺലൈൻ പരീക്ഷ നടത്തും.