-
ദലൈലാമയുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തി. ആ ആത്മീയതേജസ്സുമായുള്ള സംവാദം അപൂർവമായ ഒരനുഭവമായിരുന്നു. നമ്മുടെ പ്രവൃത്തികളും അതിന്റെ അനന്തരഫലങ്ങളുംകൊണ്ട് വലഞ്ഞുപോയ ഒരു ലോകം അഭിമുഖീകരിക്കുന്ന സമകാലിക പ്രതിസന്ധികൾക്ക് പൗരാണികമായ മൂല്യവ്യവസ്ഥകളിൽ പരിഹാരം തിരയുകയാണ് അദ്ദേഹം. സഹസ്രാബ്ദങ്ങളായി ആർജിതമായ ഇന്ത്യൻ ജ്ഞാനശാഖകളുടെ പുനരുജ്ജീവനത്തിന്റെ അനിവാര്യതയെക്കുറിച്ചാണ് ആത്മീയനേതാവ് ആവേശത്തോടെ സംസാരിച്ചത്.
ധർമശാലയിലെ തന്റെ വസതിയിൽനിന്ന് സംവദിച്ച ദലൈലാമ ആഗോള വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം വികാരങ്ങളുടെ സംസ്കാരിക പ്രാധാന്യത്തെപ്പറ്റിയാണ് വിശദീകരിച്ചത്. ഹിമവാനോളം പഴക്കമുള്ള മൂല്യങ്ങളെന്ന് മഹാത്മാവ് വിശദീകരിച്ച അഹിംസയും കരുണയുമാണ് മാനവികതയുടെ മുഖമുദ്രയായ വികാരങ്ങൾ.
ഹിംസ സംസ്കാരമായി നിലനിന്ന കാലത്തേ മഹർഷിമാർ അതുപഠിപ്പിച്ചിരുന്നുവെന്നും ഉത്‌കണ്ഠയും ഭയവും ഭരിക്കുന്ന സമകാലികലോകത്തെ അവയിലൂടെതന്നെ മാറ്റിയെടുക്കാമെന്നാണ് അദ്ദേഹം പറയുന്നത്. 'കരുണ', ആന്തരിക സമാധാനവും ശക്തിയും നൽകുന്നു. ഒപ്പം 'അഹിംസ' എന്ന ധാർമികമായ സംയമനവും ചേരുമ്പോഴാണ് അറിവ് പൂർണമാവുക. ആനന്ദത്തിലേക്കു ജീവിതത്തെ നയിക്കുക.
വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം സ്വാതന്ത്ര്യമല്ലേയെന്നും സങ്കുചിതത്വവും ഇടുങ്ങിയ മതവിശ്വാസങ്ങളും ലോകത്തിന് ഗുണകരമാവില്ല എന്നും മതം കർശനമായി വ്യക്തിപരമായൊരു അനുഷ്ഠാനമായി തുടരണം എന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

മനുഷ്യമനസ്സിനെക്കുറിച്ചുള്ള പൗരാണികമായ ഇന്ത്യൻ അവബോധത്തിന് സാർവത്രികമായ പ്രസക്തിയുണ്ടെന്നുമാണ് അദ്ദേഹം ഓർമപ്പെടുത്തി. തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് തമ്മിൽ വേർതിരിവില്ലാത്ത യുദ്ധോത്സുകമായ മനസ്സുകളുടെ സംഭാവനയായ ആഗോളതാപനമാണ് അദ്ദേഹം ഉദാഹരണമായി ഉദ്ധരിച്ചത്. മനസ്സിന്റെ സ്വാതന്ത്ര്യമാണ് ആനന്ദത്തിലേക്ക് നയിക്കുക. അതുതന്നെയാവണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും. എന്നിവ ഓർമിപ്പിച്ചാണ് അദ്ദേഹം കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
(ഐ.ഐ.എം കോഴിക്കോട് ഡയറക്ടറാണ് ലേഖകൻ)
Content Highlights: IIMK Director's chat with dalai lama, IIMK Director's Column, Success Mantra, Career Guidance