പരിസ്ഥിതിസംരക്ഷണത്തിൽ ലോകത്തിന് പാഠമാണ് സ്വീഡൻ. ശാസ്ത്രപരീക്ഷണങ്ങൾക്കുള്ള സ്വീഡന്റെ ദേശീയ സ്ഥാപനമായ സ്വീഡിഷ് അക്കാദമിയും പരിസ്ഥിതിഗവേഷണങ്ങൾക്കുള്ള ഐ.വി.എൽ. സ്വീഡിഷ് അക്കാദമിയും ചേർന്ന് നടത്തുന്ന സ്മാർട്ട് എക്കോ കണക്ട്(എസ്.ഇ.കെ.) സിറ്റി എലൈറ്റ് സ്‌കോളർഷിപ്പ് ക്യാമ്പിൽ പങ്കെടുത്തവരിലെ ഏക മലയാളി തൃശ്ശൂർ സ്വദേശിനിയാണ്.
കുറ്റുമുക്ക് പുളിക്കൽ എ. വിനോദ്കുമാറിന്റെയും സ്വപ്‌ന വിനോദിന്റെയും മകളായ നീരജ വിനോദിനാണ് സ്‌കോളർഷിപ്പ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ഇന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്തുപേർക്കാണ് അവസരം.
സുസ്ഥിര വികസനത്തിന്റെ ആശയങ്ങൾ പ്രാവർത്തികമാക്കുകയെന്ന ലക്ഷ്യത്തിൽ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽനിന്നുള്ള 15-നും 19-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് അവസരം. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനത്തെക്കുറിച്ചുള്ള നിർദേശങ്ങളനുസരിച്ച പരിശീലനം നൽകും. പഠിച്ച കാര്യങ്ങൾ രാജ്യത്ത് നടപ്പാക്കിയാൽ മാത്രമേ സ്‌കോളർഷിപ്പ് നടപടികൾ പൂർത്തിയാകുകയുള്ളൂ.
ബെംഗളുരു മൗണ്ട് കാർമൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിനിയായ നീരജ തൃശ്ശൂർ പാറമേക്കാവ് സ്‌കൂളിലാണ് പഠിച്ചത്. ഓൺലൈനായി നടത്തിയ ഉപന്യാസരചനാ മത്സരത്തിലൂടെയായിരുന്നു ആദ്യഘട്ട തിരഞ്ഞെടുപ്പ്. അവസാനഘട്ടത്തിൽ സ്വീഡൻ, ചൈന, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞന്മാർ അഭിമുഖം നടത്തി. അങ്ങനെയാണ് വിദ്യാർഥികളെ തിരഞ്ഞെടുത്തത്.
ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ പരിസ്ഥിതിസംരക്ഷണ താത്പര്യങ്ങൾക്കൊപ്പം മാനസികവും ഭാഷാപരവുമായ ചോദ്യങ്ങളും ചോദിച്ചിരുന്നു. ഓഗസ്റ്റ് പത്തുമുതൽ 22 വരെ സ്വീഡനിലായിരുന്നു ക്യാമ്പ് നടത്തിയത്. സഹോദയ സംസ്ഥാനമത്സരത്തിൽ ഹിന്ദി പ്രസംഗത്തിൽ വിജയിയായിരുന്നു നീരജ.
നീരജയുടെ യാത്രാനുഭവങ്ങൾ
“പരിസ്ഥിതിസൗഹൃദ രാജ്യമെന്ന നിലയിൽ സ്വീഡൻ പ്രശസ്തമാണ്. ക്യാമ്പിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്ന പത്തിലൊരാളാണ് ഞാനെന്ന് വിവരം ലഭിച്ചു. ഈ അവസരം എത്ര പ്രധാനമാണെന്ന് ഈ വസ്തുത എന്നെ ബോധ്യപ്പെടുത്തി. ഒരു മാറ്റം സൃഷ്ടിക്കാൻ ഞാൻ പഠിക്കുന്നതെല്ലാം എന്റെ ചുറ്റുമുള്ള ആളുകൾക്ക് പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്വമുണ്ട് -നീരജ പറഞ്ഞു.
വൈവിധ്യമാർന്ന അഭിലാഷങ്ങളും പശ്ചാത്തലങ്ങളുമുള്ള 20 വിദ്യാർഥികളുടെ ഒരു ഗ്രൂപ്പായിരുന്നു അത്. സ്വീഡനിൽ എണ്ണമറ്റ മാലിന്യനിർമാർജന തന്ത്രങ്ങളുണ്ട്.
എന്നെ പ്രധാനമായും ആകർഷിച്ചത് അവർ പിന്തുടരുന്ന എൻവാക് സംവിധാനമാണ്. സുസ്ഥിര മാലിന്യശേഖരണം ലക്ഷ്യമിടുന്ന ഓട്ടോമാറ്റിക് മാലിന്യശേഖരണ സംവിധാനമാണ് എൻവാക്. എൻവാക്കിന്റെ മാലിന്യശേഖരണം മികച്ചതും സുസ്ഥിരവും ചെലവു കുറഞ്ഞതുമാണ്.
ഫുഡ് ബാങ്ക് സ്വീഡനിൽ വളരെ സാധാരണമായ കാര്യമാണ്, ഇത് എല്ലാവരും വ്യാപകമായി അംഗീകരിക്കുന്നു. ഭക്ഷ്യമാലിന്യങ്ങളുടെ ഉത്പാദനം തടയേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ അത് പലപ്പോഴും അസാധ്യമാണ്, അതിനാൽ ഭക്ഷ്യമാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ ഫുഡ് ബാങ്കുകൾ പലപ്പോഴും സഹായിക്കുന്നു. ഞാൻ സ്വീഡനിൽനിന്ന് മനസ്സിലാക്കിയ ആശയങ്ങളെല്ലാം നമ്മുടെ സമൂഹത്തിന് പൊരുത്തപ്പെടാൻ കഴിയുമെന്നാണ് എന്റെ തോന്നൽ. അവിടത്തെ മെട്രോ, ബസ്, ട്രാം എന്നിവയെല്ലാം വളരെ വൃത്തിയുള്ളതും യാത്രചെയ്യാൻ സൗകര്യപ്രദവുമാണ്. ആളുകൾ സൈക്കിളിലും ഇലക്‌ട്രിക് സ്‌കൂട്ടറിലും സഞ്ചരിക്കുന്നു, ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സൈക്കിൾ പാതകളുണ്ട്. സ്വീഡനിലെ മിക്ക വാഹനങ്ങളും ബയോഗ്യാസ് ഉപയോഗിക്കുന്നു. ഈ യാത്രയിൽ ഞാൻ പഠിച്ച നിരവധി കാര്യങ്ങളുണ്ട്” -നീരജ പറഞ്ഞുനിർത്തി.
Content Highlights: Neeraja from Thrissur shares experience of participating in SEK scholarship camp