ബർജാസ് മുഹമ്മദിന്റെ ചെറുപ്പംമുതലുള്ള സ്വപ്നമായിരുന്നു എൻജിനിയറാവുകയെന്നത്. തിരുച്ചിറപ്പള്ളി എൻ.ഐ.ടി. (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) യിൽനിന്ന് ആഗ്രഹം യാഥാർഥ്യമായപ്പോൾ അതിന്റെ ഏറ്റവും ഉയരത്തിൽ എത്താനുള്ള ശ്രമമായി പിന്നീട്. അതെ, ഇന്ത്യൻ എൻജിനിയറിങ് സർവീസി (ഐ.ഇ.എസ്.) ന്റെ ഭാഗമാകുക.
ഫലം വന്നപ്പോൾ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ 15-ാം റാങ്ക്. ബി.ടെക്. പഠനത്തിന്റെ അവസാന വർഷത്തിലാണ് വടകര വില്യാപ്പള്ളി സ്വദേശി ബർജാസ് മുഹമ്മദ് ഐ.ഇ.എസിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്. വയനാട് ഗ്രീൻഹിൽസ് പബ്ലിക് സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. വടകര റാണി പബ്ലിക് സ്കൂളിലാണ് പത്താംക്ലാസ്‌വരെ പഠിച്ചത്.
ഓരോ മിനിറ്റും വിലപ്പെട്ടത്
എൻജിനിയറിങ് പഠനത്തെ ഗൗരവമായി കാണുന്ന എൻ.ഐ.ടി.യിലെ ജീവിതമാണ് ബർജാസിന്റെ കരിയറിൽ വഴിത്തിരിവായത്.
കോഴ്സ് കഴിഞ്ഞ് ആറുമാസം ഡൽഹിയിൽ പരിശീലനം. കൃത്യമായ പഠനരീതിയും മുൻവർഷങ്ങളിലെ ചോദ്യക്കടലാസ് പരിശീലനവും പരീക്ഷ എളുപ്പമാക്കി. രാവിലെ മുതൽ ഉച്ചവരെയായിരുന്നു ക്ലാസ്. അതിനുശേഷം ഓരോ മിനിറ്റും കളയാതെ നന്നായി പരിശ്രമിച്ചതായി ബർജാസ് പറഞ്ഞു. മലയാളികൾക്ക് അത്രയ്ക്ക് പരിചിതമില്ലാത്ത മേഖലയാണ് ഐ.ഇ.എസ്. ഉത്തേരന്ത്യക്കാരാണ് കൂടുതലായും പരീക്ഷയെഴുതുന്നത്.
എന്താണ് ഐ.ഇ.എസ്.?
കേന്ദ്രസർക്കാറിന്റെ ഉയർന്ന എൻജിനിയറിങ് തസ്തകയിലേക്ക് തിരഞ്ഞെടുക്കാനുള്ള പരീക്ഷയാണിത്. ബി.ടെക്. എം.ടെക്. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യു.പി.എസ്.ഇ. നടത്തുന്ന പരീക്ഷകളുടെ അതേ നിയമങ്ങളും ചട്ടങ്ങളും തന്നെയാണ് ഐ.ഇ.എസിനും. വർഷത്തിൽ മൂന്നുലക്ഷംപേർവരെ പരീക്ഷ എഴുതുന്നുണ്ട്.
പ്രിലിമിനറി, മെയിൻ, അഭിമുഖം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്. പ്രിലിമിനറി പരീക്ഷയിൽ ജനറൽ സ്റ്റഡീസ്, എൻജിനിയറിങ് വിഭാഗം എന്നിങ്ങനെ രണ്ടുപേപ്പറുകളും മെയിൻ പരീക്ഷയിൽ എൻജിനിയറിങ് കേന്ദ്രീകൃത രണ്ട് പേപ്പറുകളുമാണ് ഉള്ളത്. മൂന്നുവിഭാഗങ്ങളിലുമായി 1300-ൽ ആണ് മാർക്ക്. അഭിമുഖത്തിൽ 200-ൽ 114 മാർക്ക് നേടി.
എൻജിനിയറിങ്ങും സമകാലീന കാര്യങ്ങൾവരെ അഭിമുഖത്തിൽ ചോദ്യങ്ങളായി വരുമെന്ന് ബർജാസ് പറയുന്നു.
ഇനിയും പഠിക്കാം
സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കൽ എന്നി വിഭാഗങ്ങളിലാണ് ഐ.ഇ.എസ്. ഓരോ വിഭാഗത്തിലും പോസ്റ്റിങ്ങിനായി താത്പര്യമുള്ള ആറ്് ഡിപ്പാർട്ട്മെന്റുകൾ തിരഞ്ഞെടുക്കാം. സിവിൽ വിഭാഗത്തിൽ റെയിൽവേ സർവീസാണ് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്. ബർജാസും റെയിൽവേ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഉയർന്ന റാങ്ക് ലഭിച്ചതിനാൽ റെയിൽവേ സർവീസ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ബർജാസ്. അഞ്ചുവർഷത്തെ സർവീസിനുശേഷം എം.ടെക്., എം.എസ്. ചെയ്യാനുള്ള അവസരവും ഐ.ഇ.എസ്. നൽകുന്നുണ്ട്.
എൻജിനിയറിങ് തൊഴിൽ അവസരങ്ങൾ
ഏറ്റവും കൂടുതൽ വ്യത്യസ്തമായ തൊഴിൽ അവസരങ്ങൾ നൽകുന്ന മേഖലയാണ് എൻജിനിയറിങ്. തൊഴിൽസാധ്യത കുറയുന്നുവെന്ന അഭിപ്രായത്തോട് ബർജാസിന് യോജിപ്പില്ല. കാരണം മറ്റൊന്നുമല്ല, എൻജിനിയറിങ്ങിനെ ഇഷ്ടപ്പെടുന്നവർക്ക് നൂറുകണക്കിന് തൊഴിൽ അവസരങ്ങളാണ് സർക്കാർ-സ്വകാര്യ മേഖലയിൽ ലഭിക്കുന്നതെന്നാണ് ബർജാസിന്റെ വിലയിരുത്തൽ.
Content Highlights: Barjas Muhammad from Vatakara Secures 15th Rank in IES Exam