ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കോഴിക്കോട്: ലോകത്തിന്റെ മൂല്യങ്ങള്‍ അന്വേഷിച്ചിറങ്ങിയ സഞ്ചാരിയായിരുന്നു എം.പി വീരേന്ദ്രകുമാറെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുസ്മരിച്ചു. യാത്രകള്‍ അദ്ദേഹത്തിന് കേവലം വിനോദത്തിനുള്ള ഉപാധികളായിരുന്നില്ല. തന്റെ മാതൃഭൂമിയായ ഇന്ത്യയുടെ ക്ഷേമം ഉറപ്പാക്കുനുള്ള ആഗ്രഹം അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തിയിലും എപ്പോഴും പ്രകടമായിരുന്നുവെന്നും ഗവര്‍ണര്‍ അനുസ്മരിച്ചു. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ 'മാതൃഭൂമി' സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.
രാഷ്ട്രീയം, സാഹിത്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങി നിരവധി മേഖലകളില്‍ വീരേന്ദ്രകുമാര്‍ നല്‍കിയ സംഭാവനകള്‍ അവിസ്മരണിയമാണ്. തന്റെ മാതൃഭൂമിയായ ഇന്ത്യയുടെ ക്ഷേമം ഉറപ്പാക്കുനുള്ള ആഗ്രഹം അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തിയിലും എപ്പോഴും പ്രകടമായിരുന്നു. തന്റെ ജീവിതാനുഭവങ്ങളിലൂടെ ലഭിച്ച അറിവ് മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കാന്‍ അദ്ദേഹം തന്റെ ജീവിതത്തിലുടനീളം പരിശ്രമിച്ചിരുന്നു.
അദ്ദേഹം വളരെ മികച്ച പ്രഭാഷകന്‍ കൂടിയായിരുന്നു. യാത്രകള്‍ അദ്ദേഹത്തിന് കേവലം വിനോദത്തിനുള്ള മാര്‍ഗങ്ങളായിരുന്നില്ല. ഈ ലോകത്തിന്റെ മൂല്യങ്ങള്‍ തേടിയുള്ള യാത്രകളായിരുന്നു അതില്‍ പലതും. ഹൈമവതഭൂവില്‍, ഡാന്യൂബ് സാക്ഷി, ആത്മാവിലേക്ക് ഒരു തീര്‍ഥ യാത്ര പോലുള്ള പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ അറിവിന്റെയും ദര്‍ശനങ്ങളുടെയും തെളിവാണ്. കേവലം ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ സംഭാവനകള്‍. ഒരു പ്രാദേശിക സമരമായിരുന്ന പ്ലാച്ചിമട സമരത്തെ ദേശീയ ശ്രദ്ധയില്‍ എത്തിച്ചതിന് പിന്നില്‍ വീരന്ദ്ര കുമാറിന്റെ നിരന്തര പരിശ്രമമുണ്ട്. സമരനായികയായ മയിലമ്മയെ ഡല്‍ഹിയിലെത്തിച്ച് ദേശീയ ശ്രദ്ധ ആകര്‍ശിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
വ്യക്തിപരമായി വീരേന്ദ്രകുമാറുമായി താന്‍ അടുക്കുന്നത് 1986 ലാണ്. ആ വര്‍ഷം ഞാന്‍ മന്ത്രി സ്ഥാനം രാജി വെച്ചപ്പോള്‍ തന്റെ പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും അദ്ദേഹം തനിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മുസ്ലീം സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട കേരളത്തിലെ മൂന്ന് പൊതുപരിപാടികളിലേക്ക് അദ്ദേഹം ക്ഷണിച്ചു. ഒരു കര്‍മയോഗിയെ പോലെ തന്റെ ചുറ്റുലുമുള്ള ലോകത്തിന്റെ ക്ഷേമത്തെ കുറിച്ച് അദ്ദേഹം നിരന്തരം ആശങ്കപ്പെട്ടിരുന്നു.
തനിക്ക് ചുറ്റിലുമുള്ള പരിസ്ഥിതിയുടെ സംരക്ഷണത്തിനായും അദ്ദേഹം നിരന്തരം ശ്രമിച്ചു. ഇന്ന് ഈ പരിപാടിയില്‍ തുടര്‍ന്ന് സംസാരിക്കുന്നത് തങ്ങളുടെ പ്രവര്‍ത്തനത്താല്‍ ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട് രണ്ട് പരിസ്ഥിതി പ്രവര്‍ത്തകരാണ് എന്നത് ഏറെ സന്തോഷിപ്പിക്കുന്നു. കൂടുതല്‍ പരിസ്ഥിതി സൗഹൃദമായ ഒരു ലോകത്തിനായി നിരന്തരം നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വീരേന്ദ്രകുമാറിന് കൊടുക്കാന്‍ കഴിയുന്ന വലിയ ആദരവ് തന്നെയാണിത്. ഏറ്റവും ഉചിതമായ രീതിയില്‍ ഈ പരിപാടി സംഘടിപ്പിച്ച മാതൃഭൂമിയെ ഞാന്‍ അഭിനന്ദിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
Content Highlights: Governor Arif Mohammad Khan remembering MP veerendra kumar