കോഴിക്കോട്: ആധുനികതയില്‍നിന്നു മാറിനടന്ന് സ്വന്തം വ്യക്തിത്വം തെളിയിച്ച എഴുത്തുകാരനാണ് യു.എ. ഖാദറെന്ന് എഴുത്തുകാരന് എം. മുകുന്ദന്. യു.എ. ഖാദറിന് മാതൃഭൂമി സാഹിത്യപുരസ്കാരം സമര്‍പ്പിക്കുന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മലയാളഭാഷയില്‍ കുടിയേറ്റക്കാരനാണ് അദ്ദേഹം. ഭാഗ്യവശാല്‍ അന്ന് പൗരത്വനിയമ ഭേദഗതിയില്ലായിരുന്നു. മറ്റൊരു ദേശത്തുനിന്നെത്തിയ കുട്ടിയെ മലയാളദേശം നെഞ്ചോടുചേര്‍ത്തു, അദ്ദേഹം നമ്മുടെ പ്രിയപ്പെട്ട സാഹിത്യകാരനായി. ഏറ്റവും കൂടുതല്‍ പിഎച്ച്.ഡി. ഉണ്ടായത് യു.എ. ഖാദറിന്റെ കൃതികളെക്കുറിച്ചാണെങ്കിലും അദ്ദേഹം വേണ്ടതുപോലെ ശ്രദ്ധിക്കപ്പെട്ടില്ലെന്ന പരാതിയുണ്ട്.
സ്ത്രീശക്തിയുടെയും സ്ത്രീപക്ഷത്തിന്റെയും ആശയങ്ങള്‍ ആ രചനകളില്‍ ഏറെയുണ്ട്. മണ്ണിന്റെ ചൂടും മണവുമുള്ള അദ്ഭുതകരമായ ഭാഷയാണ് അദ്ദേഹത്തിന്റേത്. പലതവണ വായിക്കുമ്പോള്‍ പുതുതായി പലതും അതില്‍നിന്നു കണ്ടെത്താനാവുന്നു. -മുകുന്ദന് പറഞ്ഞു.
ബര്‍മയില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന ഖാദര്‍ ഇവിടത്തെ സംസ്കാരം ആത്മസത്തയുടെ ഭാഗമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞയാളാണെന്ന് അധ്യക്ഷത വഹിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളില്‍ മാതൃഭൂമി നിര്‍വഹിക്കുന്ന പങ്കെന്തെന്നു തിരിച്ചറിയുന്നവര്ക്കെല്ലാം ഈ പുരസ്കാരത്തിന്റെ മൂല്യം തിരിച്ചറിയാനാവുമെന്ന് പുരസ്കാരം സമ്മാനിച്ച ടി. പത്മനാഭന് പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ഫാന്റസി കഥകളില്‍ ഒന്നാംസ്ഥാനത്താണ് യു.എ. ഖാദറിന്റെ 'പന്തലായനിയിലേക്ക് ഒരു യാത്ര' എന്ന കഥ. ഭാവനയുടെ മൂടുപടം അധികം ചേര്‍ക്കാത്തതാണ് ഖാദറിന്റെ കഥകള്‍. അദ്ദേഹത്തിലൂടെയാണ് ആദ്യമായി തനത് എന്നുപറയാവുന്ന കഥകള്‍ മലയാളത്തിലുണ്ടായത്. ഓര്‍ഗാനിക് കൃഷി പോലെയാണത്.
തൃക്കോട്ടൂര്‍ എന്നത് സാങ്കല്പിക ദേശമല്ല, ശരിക്കും ഉള്ളതാണ്. ഈ ഘടകമാണ് ആര്.കെ. നാരായണന്, മാര്‍കേസ് എന്നിവരില്‍നിന്ന് ഖാദറിനെ വ്യത്യസ്തനാക്കുന്നത്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനും ഭാഷയുടെയും സാഹിത്യത്തിന്റെയും പോഷണത്തിനും ഏറെ സംഭാവന നല്കിയ മാതൃഭൂമി ഇരുട്ടുനിറഞ്ഞ ഈ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മുഖപ്രസംഗങ്ങള്‍ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടാവും -പത്മനാഭന് പറഞ്ഞു.
Content Highlights: M Mukundan, speech, mathrubhumi literary, award function