വീല്‍ച്ചെയറില്‍ നിന്നിറങ്ങി വാക്കറിന്റെ കൈയില്‍പ്പിടിച്ച് അതിഥിയായി അക്കിത്തം മെല്ലെയെത്തുമ്പോള്‍ വാതിലിനോടു ചേര്‍ത്തിട്ട കട്ടിലില്‍ വിഷ്ണുനാരായണന്‍നമ്പൂതിരി കിടക്കുകയായിരുന്നു. ഒരു നിമിഷമവര്‍ കൈകള്‍ ചേര്‍ത്തുപിടിച്ചു. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനുള്ള ആതിഥേയന്റെ ആവേശത്തിന് മകള്‍ അദിതി കൈത്താങ്ങായി. സന്തോഷത്താലിടറിയ വിഷ്ണുവിന്റെ വാക്കുകളിങ്ങനെയായിരുന്നു- 'എനിക്കൊരു ഗുരുവേയുള്ളൂ... അതാരാണ്...? അവിടുന്നാണ്'... എന്നിട്ട് അക്കിത്തത്തിന്റെ ഇരുകൈയും തന്റെ നെറ്റിയോട് ചേര്‍ത്തുവെച്ചു, വന്ദിച്ചു.
അടുത്തിടെ അശീതിയിലെത്തിയ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ തൈക്കാട്ടെ 'ശ്രീവല്ലി' യില്‍ ചൊവ്വാഴ്ച കുറെനേരം കണ്ടത് വൈകാരിക നിമിഷങ്ങളായിരുന്നു. പത്തുവര്‍ഷത്തിന്റെ ഇടവേളയിലായിരുന്നു രണ്ടുകവികളുടെ കൂടിക്കാഴ്ച. പ്രായവും ആരോഗ്യസ്ഥിതിയും മറന്ന് ആഹ്ലാദത്തിലായി ഇരുവരും. വയസ്സ് 94 ആയെന്നു അക്കിത്തം പറഞ്ഞപ്പോള്‍ എണ്‍പതുകാരനായ വിഷ്ണു മുന്നോട്ടു നീങ്ങിയിരുന്നു. പണ്ട്, താന്‍ മേല്‍ശാന്തിയായിരിക്കെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ അക്കിത്തം വന്നത്, അമ്മാവന്റെ സംസ്‌കൃതം പഠിപ്പിക്കല്‍ എന്നിവയൊക്കെ ഓര്‍മകളില്‍ നിറഞ്ഞു.
ചികിത്സയെപ്പറ്റിയായിരുന്നു അക്കിത്തത്തിന് അറിയേണ്ടിയിരുന്നത്. കുറെ മരുന്നുണ്ടായിരുന്നെന്നും ആയുര്‍വേദവും നോക്കിയെന്ന് മകള്‍ പറഞ്ഞപ്പോള്‍ ആയുര്‍വേദമാണ് ഭേദമെന്നു അക്കിത്തത്തിന്റെ ഉപദേശം. സംസ്‌കൃതശ്ലോകങ്ങള്‍ വിഷ്ണു ചൊല്ലുന്നതിനിടെ ഭാര്യ സാവിത്രിയും മകള്‍ അദിതിയും നീട്ടിയ മധുരത്തില്‍ ഇത്തിരിയെടുത്ത് അക്കിത്തം പറഞ്ഞു- 'പ്രമേഹമൊന്നുമില്ല. എന്നാലും മതി'.
മക്കളായ നാരായണന്‍, ഇന്ദിര, ശ്രീജ, ഇന്ദിരയുടെ ഭര്‍ത്താവ് ത്രിവിക്രമന്‍ നമ്പൂതിരി എന്നിവര്‍ക്കൊപ്പമാണ് അക്കിത്തം വന്നത്. കവിക്ക് നല്‍കാന്‍ പഴങ്ങളും കരുതി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച രണ്ടുപുസ്തകങ്ങള്‍ ഗുരുദക്ഷിണപോലെ മഹാകവിക്ക് നല്‍കി അദിതി നമസ്‌കരിച്ചു. അദിതിയെഴുതിയ 'വൈകിയോ ഞാന്‍', വലിയമുത്തച്ഛന്‍ ശീരവള്ളി വി. നാരായണന്‍ നമ്പൂതിരി രചിച്ച ആട്ടക്കഥ 'ചിത്രകേതുവിജയം എന്നിവയായിരുന്നു അവ.
'പോവ്വാണ്, കാണാ'മെന്നു പറഞ്ഞ് അക്കിത്തമിറങ്ങുമ്പോള്‍ വിഷ്ണു വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു. സാഹിത്യം ചര്‍ച്ചയാകാത്ത, മുക്കാല്‍മണിക്കൂറോളം നീണ്ട കവിസംഗമം. ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം സ്വീകരിക്കാന്‍ തിങ്കളാഴ്ച തിരുവനന്തപുരത്തുവന്ന അക്കിത്തം ഒ.എന്‍.വിയുടെ വീട്ടിലുമെത്തിയിരുന്നു.
Content Highlights: Vishnunarayanan Namboothiri, akkitham achuthan namboothiri