അരങ്ങേറ്റം ഗംഭീരം; കിയയെ വെല്ലാന്‍ ആരുണ്ട്?


സി.സജിത്

3 min read
Read later
Print
Share

ഓട്ടോ എക്‌സ്‌പോയില്‍ പുതിയ എസ്.പി കണ്‍സെപ്റ്റ് അടക്കം പതിനാറ് മോഡലുകളാണ് അവതരിപ്പിച്ചത്.

ഹ്യുണ്ടായ്ക്ക് പിന്നാലെ ഒരു കൊറിയന്‍ കമ്പനി കൂടെ ഇന്ത്യയിലേക്ക് വരികയാണ്. കിയയുടെ വരവ് തന്നെ ഗംഭീരമാണ്. ഓട്ടോ എക്‌സ്‌പോയില്‍ പുതിയ എസ്.പി കണ്‍സെപ്റ്റ് അടക്കം പതിനാറ് മോഡലുകളാണ് അവതരിപ്പിച്ചത്. അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്.

ഇവിടെ അവതരപ്പിച്ച എസ്.പി കണ്‍സെപ്റ്റ് എന്തിനും പോന്ന എസ്.യു.വിയുടേതാണ്. കിയയുടെ ടൈഗര്‍ നോസ് ഗ്രില്ലാണ് എസ്പി കണ്‍സെപ്റ്റിനും നല്‍കിയിട്ടുള്ളത്. കരുത്തുറ്റ ബോഡിലൈനും അതിന് മാറ്റുകൂട്ടുന്നു. എസ്.യു.വിക്ക് ഇന്ത്യയില്‍ സാധ്യതയേറെയാണെന്നാണ് കമ്പനിയുടെ ചീഫ് ഡിസൈനിങ്ങ് ഓഫീസര്‍ പീറ്റര്‍ ഷ്‌റേയര്‍ പറയുന്നത്. കുറച്ചു കാലങ്ങളായി ഇന്ത്യയിലെ എസ്.യു.വി.യുടെ വിപണി ഉയരുന്നത് ഞങ്ങള്‍ നോക്കികാണുന്നുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യം മുന്‍നിര്‍ത്തിയുള്ളതാണ് എസ്.പി കണ്‍സെപ്റ്റ്. അതിനെ ഇന്ത്യ സ്വീകരിക്കുമെന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

# കിയ അവതരിപ്പിച്ച മോഡലുകള്‍ ഇവയാണ്...

പികാന്തോ

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ ടെന്നിന്റെ ഇരട്ട സഹോദരന്‍ എന്ന് ഒറ്റനോട്ടത്തില്‍ തോന്നും. ഒരുകാര്യത്തില്‍ ഇരുവരും ഒരേജനുസാണ്. ഇരുവരും നിര്‍മിച്ചിരിക്കുന്ന പ്‌ളാറ്റ്‌ഫോം ഒന്നുതന്നെ. മുന്നിലെ ഗ്രില്ലും ഹെഡ്‌ലാമ്പ് ക്‌ളസ്റ്ററുമൊഴിച്ച് ബാക്കിയൊക്കെ ഗ്രാന്‍ഡ് ഐ ടെന്നില്‍ നിന്നും കടമെടുത്തതാണെന്ന് കാണാം. അന്താരാഷ്ട്ര വിപണിയില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

റിയോ

ഹ്യുണ്ടായ് ഐ ട്വന്റി, മാരുതി ബലേനോ, ഹോണ്ട ജാസ് എന്നിവയ്ക്കുള്ള കിയയുടെ മറുപടിയാണ് റിയോ. അന്താരാഷ്ട്ര വിപണിയില്‍ നാലുമീറ്ററില്‍ കൂടുതല്‍ നീളമുണ്ടെങ്കിലും ഇന്ത്യയിലെത്തുമ്പോള്‍ അത് നാലുമീറ്ററില്‍ കുറയാനാണ് സാധ്യത. കാരണം ഈ വിഭാഗത്തിലെ നികുതിയിളവ് തന്നെ. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണിതിന് കരുത്തേകുന്നത്.

സെററ്റോ

ആഡംബര സെഡാനിലേക്ക് കിയയുടെ സംഭാവനയാണ് സെററ്റോ. പ്രധാന എതിരാളി ഹ്യുണ്ടായ് തന്നെ. ഹ്യുണ്ടായ് എലാന്‍ട്ര, സ്‌കോഡ ഒക്‌ടോവിയ, ഹോണ്ട സിവിക് എന്നിവയോട് ഏറ്റുമുട്ടാനാണ് സെററ്റോയുടെ വരവ്. അമേരിക്കന്‍ വിപണിയില്‍ സെററ്റോയ്ക്ക് ആരാധകരുണ്ട്. 157 എന്‍.എം ടോര്‍ക്കില്‍ 130 എച്ച്. പി. കരുത്ത് നല്‍കുന്ന 1.6 ലിറ്റര്‍ എഞ്ചിനാണിതിന്. സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന്റെ പിന്തുണയുമുണ്ട്. വലുപ്പക്കാര്യത്തില്‍ എലാന്‍ട്രയേക്കാള്‍ നീളം കുറവാണ് സെററ്റോയ്ക്ക്.

സ്‌പോര്‍ട്ടേജ്

ഇന്ത്യയില്‍ തഴച്ചു വളരുന്ന എസ്.യു.വി. മേഖലയിലേക്കാണ് കിയയുടെ സ്‌പോര്‍ട്ടേജ് വരുന്നത്. ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍, ഹോണ്ട സി. ആര്‍.വി, ഹ്യുണ്ടായ് ട്യൂസോണ്‍, ജീപ്പ് കോംപാസ് എന്നിവയുടെ എതിരാളിയായിരിക്കും എല്ലാം തികഞ്ഞ സ്‌പോര്‍ട്ടേജ്. കരുത്തിലും കാഴ്ചയിലും എതിരാളികള്‍ക്ക് ഒത്ത എതിരാളിയായിരിക്കും സ്‌പോര്‍ട്ടേജ്. 402 എന്‍. എം. ടോര്‍ക്കില്‍ 185 എച്ച്. പി. കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ എഞ്ചിനായിരിക്കും സ്‌പോര്‍ട്ടേജിനെ മുന്നോട്ട് നയിക്കുക.

സൊറെന്റോ

കഴിഞ്ഞ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എത്തിയതാണ് സൊറെന്റോയുടെ പുതുരൂപം. ഇതായിരിക്കും ഇവിടെ എത്തുന്നത്. കാരണം കിയ മുന്നോട്ടുവെയ്ക്കുന്ന പ്രധാന വാഹനം ഇതുതന്നെയായിരിക്കും. കാരണം. ഇന്ത്യന്‍ റോഡുകളില്‍ ഇതിനെ കണ്ടവരുണ്ട്. ആന്ധാപ്രദേശിലെ നിര്‍മാണ യൂണിറ്റിന് സമീപമാണ് സൊറെന്റോവിനെ കണ്ടത്. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളില്‍ 2.2 ലിറ്ററും ഡീസലില്‍ 2.0 ലിറ്റര്‍ എഞ്ചിനുമാണ് വിപണിയിലുള്ളത്. സിക്‌സ് സ്പീഡ് മാന്വലും ഓട്ടോമാറ്റികുമാണ് വിപണിയിലുള്ളത്. ഫ്രാങ്ക്ഫര്‍ട്ടില്‍ പുറത്തിറക്കിയ സൊറെന്റോയ്ക്ക് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരുന്നു. ഫോര്‍ വീല്‍ ഡ്രൈവും ഓപ്ഷണലായി നല്‍കുന്നുണ്ട്.

സ്‌റ്റോണിക്

അടുത്തിടെ യൂറോപ്യന്‍ വിപണിയില്‍ കിയ കൊണ്ടുവന്ന ചെറിയ എസ്.യു.വിയാണ് സ്‌റ്റോണിക്. നാലുമീറ്ററില്‍ കുറഞ്ഞ എസ്.യു.വിയാണിത്. യൂറോപ്യന്‍ വിപണിയില്‍ ഇതിന് നാലുമീറ്ററിലും കൂടുതലുണ്ടെങ്കിലും ഇന്ത്യയില്‍ നീളംകുറച്ചായിരിക്കും വരിക എന്നും പറയപ്പെടുന്നു. 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡും, 1.4 ലിറ്റര്‍ എഞ്ചിനുമായിരിക്കും പെട്രോളില്‍ ഉള്ളത്. ഡീസലില്‍ 1.6 ലിറ്ററായിരിക്കും. ഇന്ത്യയില്‍ ഇറങ്ങിയാല്‍ ടാറ്റയുടെ നെക്‌സോണ്‍, ഫോര്‍ഡ് എകോസ്‌പോര്‍ട്ട്, മാരുതി ബ്രെസ എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.

സ്റ്റിങ്ങര്‍

പെര്‍ഫോമന്‍സ് സെഡാന്‍ എന്നാണ് സ്റ്റിങ്ങറിന് നല്‍കുന്ന വിശേഷണം. അമേരിക്കന്‍ വിപണിയില്‍ കിയയുടെ ശക്തിയാണ് സ്റ്റിങ്ങര്‍. ശരീരത്തിന്റെ പ്രത്യേകതതന്നെയാണ് ഇതിനെ വാഹനപ്രേമികളുടെ പ്രിയങ്കരനാക്കുന്നത്. കരുത്തുറ്റ ബോഡിലൈനിങ്ങും മുന്നിലെ ഗ്രില്ലുകളുമാണ് സ്റ്റിങ്ങറിന്‍െ പ്രത്യേകത. ഇന്ത്യയിലിറങ്ങുന്ന സെഡാന്‍ കാറുകളില്‍ കാണാത്ത രൂപകല്‍പ്പനയാണ് സ്റ്റിങ്ങറിന്റെ ഇന്ത്യയിലെ പ്‌ളസ് പോയന്റ്. അമേരിക്കയില്‍ 244 ബി. എച്ച്. പി. കരുത്തുമായുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 197 ബി. എച്ച്. പി. കരുത്ത് നല്‍കുന്ന 3.3 ലിറ്റര്‍ എഞ്ചിനുമാണ് നല്‍കിയിട്ടുള്ളത്. ഇതും രണ്ടും കൂടാതെ പെര്‍ഫോമന്‍സ് കാര്‍ എന്ന് ഉറപ്പിക്കുന്ന 365 ബി. എച്ച്. പി. കരുത്ത് നല്‍കുന്ന 3.3 ലിറ്റര്‍ പെട്രോള്‍ വേരിയന്റും അമേരിക്കയിലുണ്ട്. ഇതില്‍ ആദ്യ രണ്ടു വേരിയന്റുകളാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്. ആള്‍ വീല്‍ ഡ്രൈവും, പാഡില്‍ ഷിഫ്റ്റും ഇതിലുണ്ടാവും.

Content Highlights; Kia Cars Showcased In Auto Expo 2018

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram