തൃശ്ശൂർ: കാതുതുളയ്ക്കുന്ന വാഹനഹോണുകൾ നഗരജീവിതത്തിൽ അസഹനീയമാകുകയാണ്. അനാവശ്യമായി ഹോണടിക്കാതിരിക്കുന്നത് ഒരു ഡ്രൈവിങ് ശീലമായി മാറേണ്ടതുണ്ട്. അലോസരപ്പെടുത്തുന്നവിധം ഹോണടിക്കുന്നവരെ കണ്ടെത്താൻ മോട്ടോർവാഹന വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡുകൾ ബുധനാഴ്ചമുതൽ ഇറങ്ങും. സംസ്ഥാനത്തെങ്ങും ഇത് പൊതുജനങ്ങളുടെ സഹകരണത്തോടെ വിജയിപ്പിക്കേണ്ടതാണെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടാവില്ല.
തൃശ്ശൂർ മാതൃക
നഗരഹൃദയങ്ങളിലെങ്കിലും ഹോണടിക്കാതെ വണ്ടിയോടിക്കാം എന്നതിന് തൃശ്ശൂർ മാതൃകയാവുന്നു. സംസ്ഥാനമാകെ നടപ്പാക്കാവുന്ന ഒരു ഡ്രൈവിങ് ശീലമാണ് ഇവിടെ വിജയംകാണുന്നത്.
2018 ജനുവരി മൂന്ന് -സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂർ ഒരുങ്ങുന്ന വേളയിലാണ് സ്വരാജ് റൗണ്ടിലെ ശബ്ദശല്യം മാതൃഭൂമി വായനക്കാരിലെത്തിച്ചത്. തേക്കിൻകാടിലെ വിവിധവേദികളെ ഹോണടി എത്രമാത്രം ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി തുടങ്ങിവെച്ച ചർച്ച ഇതാ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ഈ ഡിസംബർ ഒന്നുമുതൽ സ്വരാജ് റൗണ്ട് ഹോൺ നിരോധിത മേഖലയായിക്കഴിഞ്ഞു.
മണിക്കൂറിൽ 6000-10,000 വരെ വാഹനങ്ങൾ തൃശ്ശൂർ റൗണ്ടിലെത്തുന്നു എന്നാണ് 2010-ലെ നാറ്റ്പാക്ക് നടത്തിയ പഠനത്തിൽ വ്യക്തമായത്. 10 വർഷത്തിനിപ്പുറം വാഹനങ്ങൾ എത്ര കൂടിയിട്ടുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. റൗണ്ടിനോട് ചേർന്ന് 84 ഡെസിബെൽവരെയാണ് ശബ്ദതീവ്രതയെന്നും പഠനം സൂചിപ്പിച്ചിരുന്നു.
2018-ൽ നഗരത്തിലെ ശബ്ദശല്യം ചർച്ചയാക്കിയെങ്കിലും അധികൃതരുടെ ഇടപെടലുണ്ടായില്ല. 2019 നവംബർ 25-ന് മാതൃഭൂമി നഗരംേപജിൽ പ്രശ്നം വീണ്ടും വിശദമായി അവതരിപ്പിച്ചു. ചർച്ചയ്ക്ക് പിൻബലമേകി ക്ലബ്ബ് എഫ്.എം. തൃശ്ശൂർ സ്റ്റേഷനും തൊട്ടടുത്തദിവസം രംഗത്തെത്തി. ഹോൺ മുഴക്കുന്നതിന്റെ ശരിതെറ്റുകളെക്കുറിച്ച് നിങ്ങൾക്കും പറയാം എന്നപേരിൽ ശ്രോതാക്കളുടെ അഭിപ്രായങ്ങൾ സംപ്രേഷണംചെയ്തു.
പിന്നാലെ, കോർപ്പറേഷൻ അധികൃതർ സ്വരാജ് റൗണ്ട് നോ ഹോൺ മേഖലയാക്കാൻ പോലീസിനോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.
ആശുപത്രികൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, കോടതികൾ എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ സൈലന്റ് സോൺ ആയി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര മലിനീകരണനിയന്ത്രണ ബോർഡിന്റെ ഉത്തരവുണ്ട്. റൗണ്ടിൽ കോടതി ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളുമുണ്ട്.
സ്റ്റുഡൻറ് പോലീസും മിഠായിവിതരണവും
നിയമം നടപ്പാക്കി ആദ്യദിവസം ഹോണടി തകൃതിയായിത്തുടർന്നു. പക്ഷേ, ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് നിയമം നടപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷ ട്രാഫിക് പോലീസിനുണ്ടായിരുന്നു. അവർ പറഞ്ഞു -‘സമയം പിടിക്കും’. പിന്നീടുള്ള ദിവസങ്ങളിൽ പോലീസ് നഗരത്തിലാകെ സൂചനാബോർഡുകൾ സ്ഥാപിച്ചു. ഡ്രൈവർമാർക്ക് നോട്ടീസ് വിതരണം ചെയ്തും ബോധവത്കരണം നടത്തി. സ്റ്റുഡന്റ് പോലീസിലെ വിദ്യാർഥികൾ മിഠായിയുമായി ഒപ്പംചേർന്നു. ഇപ്പോൾ റൗണ്ടിലെ ഹോൺ മുഴക്കത്തിൽ കാര്യമായ കുറവുണ്ടായതായി സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ, എ.സി.പി. രാജു എന്നിവരും ട്രാഫിക് പോലീസും സാക്ഷ്യപ്പെടുത്തുന്നു.