ന്യൂഡല്‍ഹി: മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക്, സെഡാന്‍ മോഡലുകളായ സ്വിഫ്റ്റ്, ഡിസയര്‍ മോഡലുകള്‍ പരിശോധനയ്ക്കായി തിരിച്ചു വിളിക്കുന്നു. ഈ മോഡലുകളില്‍ നല്‍കിയിരിക്കുന്ന എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
മെയ് ഏഴിനും ജൂലൈ എട്ടിനുമിടയില്‍ നിര്‍മിച്ച 1279 വാഹനങ്ങളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്. ഇതില്‍ 566 സ്വിഫ്റ്റും 713 ഡിസയറുമാണുള്ളത്. ഈ കാലയളവിൽ നിര്‍മിച്ച വാഹനങ്ങളുടെ ഉടമകള്‍ക്ക് മാരുതിയുടെ ഡീലര്‍മാര്‍ മുഖേന വാഹനം പരിശോധിക്കാം.
ചില വാഹനങ്ങളുടെ എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനി വാഹനം തിരിച്ചു വിളിക്കുന്നതെന്നും വാഹന ഉടമകള്‍ക്ക് സൗജന്യ പരിശോധനയും തകരാര്‍ കണ്ടെത്തിയാല്‍ ആ പാര്‍ട്‌സ് മാറ്റി നല്‍കുമെന്നും മാരുതി സുസുക്കി പ്രസ്താവനയില്‍ അറിയിച്ചു.
ബ്രേക്ക് വാക്വം ഹോസിലെ തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ മേയില്‍ മാരുതി 52,686 പുതിയ സ്വിഫ്റ്റും ബലേനൊയും തിരിച്ചു വിളിച്ചിരുന്നു.
Content Highlights: Maruti Suzuki Swift and Dzire Recalled in India Due to Airbag Defect