മത്സ്യമേഖലയില്‍ ഇന്‍ഷൂറന്‍സ് കാര്യക്ഷമമല്ലെന്ന് പഠനം


1 min read
Read later
Print
Share

ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആവശ്യകതയെക്കുറിച്ച് മത്സ്യമേഖലയില്‍ നിലനില്‍ക്കുന്ന അജ്ഞതയാണ് ഇത്തരമൊരവസ്ഥയ്ക്ക് കാരണം

കൊച്ചി: ഇന്‍ഷുറന്‍സ് പരിരക്ഷ രാജ്യത്തെ മത്സ്യമേഖലയില്‍ കാര്യക്ഷമമല്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ.) പഠന റിപ്പോര്‍ട്ട്. മത്സ്യങ്ങള്‍ വന്‍തോതില്‍ ഇല്ലാതാകുന്നതുകൊണ്ടുള്ള നഷ്ടം, കടലില്‍ കൃഷി ചെയ്യാനുപയോഗിക്കുന്ന കൂടുകള്‍ക്ക് സംഭവിക്കുന്ന കേടുപാട്, മത്സ്യകൃഷിയില്‍ സംഭവിക്കുന്ന നഷ്ടം എന്നിവയ്ക്ക് രാജ്യത്തെവിടെയും ഇന്‍ഷുറന്‍സ് സംരക്ഷണം ഇല്ലെന്നും പഠനം വ്യക്തമാക്കുന്നു.

സി.എം.എഫ്.ആര്‍.ഐ.യിലെ സാമൂഹിക സാമ്പത്തിക അവലോകന വിഭാഗം ശാസ്ത്രജ്ഞനായ ഡോ. ഷിനോജ് പാറപ്പുറത്താണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പഠനത്തിലെ നിര്‍ദ്ദേശങ്ങള്‍ നീതി ആയോഗിന് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ വിശദ രൂപം ഗവേഷണ ജേണലായ മറൈന്‍ പോളിസിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ 14 മീന്‍പിടിത്ത കേന്ദ്രങ്ങളിലും കേരളത്തിലെയും തമിഴ്നാട്ടിലെയും മത്സ്യകര്‍ഷകര്‍ക്കിടയിലുമാണ് പഠനം നടത്തിയത്.

ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആവശ്യകതയെക്കുറിച്ച് മത്സ്യമേഖലയില്‍ നിലനില്‍ക്കുന്ന അജ്ഞതയാണ് ഇത്തരമൊരവസ്ഥയ്ക്ക് കാരണം. ഇന്‍ഷുറന്‍സ് പോളിസികള്‍ മത്സ്യത്തൊഴിലാളി സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് താത്പര്യമില്ല. ഉചിതമായ ഇന്‍ഷുറന്‍സ് പോളിസികള്‍ ഈ മേഖലയില്‍ ലഭ്യമല്ലാത്തതും മത്സ്യത്തൊഴിലാളികളെ ഇതില്‍നിന്ന് അകറ്റുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.

ഉപഗ്രഹങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചും കാലാവസ്ഥാ പഠനത്തിലധിഷ്ഠിതമായ പദ്ധതികള്‍ നടപ്പിലാക്കിയും മത്സ്യമേഖലയില്‍ ഇന്‍ഷുറന്‍സിന് കൂടുതല്‍ പ്രചാരം നേടാമെന്നാണ് പഠനം നിര്‍ദ്ദേശിക്കുന്നത്.

സര്‍വേയുടെ കണ്ടെത്തലുകള്‍

* കേരളത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുള്ളത് ഒരു സ്ഥലത്ത് മാത്രം

* തമിഴ്നാട്ടില്‍ 14 ശതമാനം പേര്‍ പുരയിടം, മറ്റ് ജംഗമവസ്തുക്കള്‍ എന്നിവയ്ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയിട്ടുണ്ട്.

* മത്സ്യസമ്പത്തിലെ കുറവ്, വിപണിയിലെ വിലവ്യത്യാസം മൂലമുള്ള നഷ്ടം, മത്സ്യകൃഷിയിലെ നഷ്ടം എന്നിവയ്ക്ക് ആരും ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയിട്ടില്ല.

* ശുദ്ധജല ഓരു ജലാശയങ്ങളില്‍ മത്സ്യകൃഷി ചെയ്യുന്ന ആരും ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയിട്ടില്ല.

* കേരളത്തില്‍ 80 ശതമാനം പേര്‍ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram