കൊച്ചി: സമരംചെയ്യുന്ന തോട്ടം തൊഴിലാളികളുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടക്കുമ്പോള്‍ പുറത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ വക നാടകം. തൊഴിലാളികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ചൂലും പിടിച്ച് റോഡില്‍ ആദ്യമേ ഇടം പിടിച്ചു.

രാവിലെ ചാള്‍സ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ടി.യു.സി.ഐ.ക്കാരും അനുഭാവ മുദ്രാവാക്യവുമായി ഗസ്റ്റ് ഹൗസിനടുത്തെത്തി. ഇതിനിടെ അനുഭാവ പ്രകടനവുമായി യൂത്ത് കോണ്‍ഗ്രസുകാരുടെ വരവായി. ചാനല്‍ ശ്രദ്ധ പിടിക്കാനായി അവര്‍ ഗേറ്റിനകത്തേക്ക് ഇടിച്ചുകയറുന്നതായി ഭാവിച്ചു. പോലീസ് തടഞ്ഞപ്പോള്‍ കൈയില്‍ കരുതിയിരുന്ന കണ്ണന്‍ ദേവന്‍ തേയില പാക്കറ്റുകള്‍ റോഡിലിട്ട് കത്തിച്ചു. ഇതിനിടെ ചിലര്‍ പോലീസുമായി വാക്കേറ്റം നടത്തി. എന്നിട്ടും അരിശം തീരാഞ്ഞ് അവര്‍ വീണ്ടും ഗേറ്റിലേക്ക് മുദ്രാവാക്യം വിളികളുമായി നീങ്ങി. ഇതോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരത്തെത്തുടര്‍ന്ന് കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.

ഉച്ചയ്ക്ക് ശേഷം കുറച്ച് ഡി.വൈ.എഫ്‌.െഎ.ക്കാര്‍ കൊടിയുമേന്തിവന്ന് അഭിവാദ്യ മുദ്രാവാക്യം വിളി തുടങ്ങി. ഇതോടെ എണ്ണത്തില്‍ കൂടുതലുണ്ടായിരുന്ന ആം ആദ്മിക്കാര്‍ മുദ്രാവാക്യം ഉച്ചത്തിലാക്കി. ഇതോടെ ഡി.വൈ.എഫ്‌.െഎ.ക്കാര്‍ മുദ്രാവാക്യം നിര്‍ത്തി പുറത്ത് കാത്തുനിന്നു. രാത്രിയായപ്പോള്‍ ആം ആദ്മിക്കാര്‍ മെഴുകുതിരി കത്തിച്ച് ശ്രദ്ധപിടിച്ചുപറ്റാന്‍ നോക്കി. സമരം വിജയിച്ചെന്ന അറിയിപ്പ് വന്നതോടെ വീണ്ടും റോഡില്‍ മുദ്രാവാക്യം വിളിയുയര്‍ന്നു.